പാലക്കാട് / സേലം ∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കാവൽക്കാരൻ കൊല്ലപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയും മകളും ദുരൂഹ സാഹചര്യത്തിൽ ഇന്നലെ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു.ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജ് (36) ചെന്നൈ–ബെംഗളൂരു ദേശീയ പാതയിൽ സേലത്തിനടുത്ത് ആത്തൂരിൽ അപകടത്തിൽ മരിക്കുകയായിരുന്നു. 2007 മുതൽ അഞ്ചു വർഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു ഇയാൾ.
രണ്ടാം പ്രതി കോയമ്പത്തൂർ മധുക്കര സ്വദേശി കെ.വി.സയനും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചു കയറി. സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28) മകൾ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു മരിച്ച നിലയിലും കാറിൽ കണ്ടെത്തി. മലയാളികളായ മറ്റു നാലു പ്രതികളെ നീലഗിരി പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ 5.45നാണു സയൻ ഓടിച്ച കാർ ലോറിക്കു പിന്നിൽ ഇടിച്ചത്. വിനുപ്രിയയും മകൾ നീതുവും അപകടത്തിൽ തൽക്ഷണം മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണു കഴുത്തിൽ സമാനരീതിയിൽ ആഴത്തിൽ മുറിവുള്ളതായി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നു പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സയന്റെ മൊഴി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തി.
രാവിലെ എട്ടരയ്ക്കാണു സേലം ആത്തൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കനകരാജ് കാറിടിച്ചു മരിച്ചത്. കാർ ഉപേക്ഷിച്ചു രക്ഷപ്പെട്ട സേലം സ്വദേശികളായ രണ്ടു പേർ പിന്നീട് ആത്തൂർ പൊലീസിൽ കീഴടങ്ങി. ഒട്ടേറെ കേസുകളിൽ പ്രതികളായ ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. കനകരാജ് സേലത്തുനിന്നു 75 കിലോമീറ്റർ അകലെയുള്ള ആത്തൂരിലേക്കു ബൈക്കിൽ പോയതെന്തിനെന്നതു ദുരൂഹത വർധിപ്പിക്കുന്നു.
കൊടനാട് കൊലപാതകക്കേസിലെ പ്രതികളായ തൃശൂർ സ്വദേശി സന്തോഷ് സാമി(39), കൊടകര കനകമല പള്ളത്തേരി സ്വദേശി ദീപു (32), പുതുക്കാട് സ്വദേശി സതീശൻ (42), കൊടകര സ്വദേശി ഉദയ കുമാർ(47) എന്നിവരെ അറസ്റ്റ് െചയ്തതായി നീലഗിരി എസ്പി അറിയിച്ചു. കൊലപാതകത്തിൽ 11 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കനകരാജ് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബംഗ്ലാവിൽ നിന്നു മോഷ്ടിച്ചതെന്നു കരുതുന്ന ജയലളിതയുടെ ചിത്രമുള്ള വാച്ചുകളും മറ്റു വില പിടിപ്പിച്ചുള്ള വസ്തുക്കളും കണ്ടെടുത്തു.
വിനുപ്രിയയുടെയും നീതുവിന്റെയും മൃതദേഹങ്ങൾ, പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ നേപ്പാൾ സ്വദേശി റാം ബഹദൂർ 24 നു പുലർച്ചെയാണ് കൊല്ലപ്പെട്ടത്. മറ്റൊരു കാവൽക്കാരനായ നേപ്പാൾ സ്വദേശി കൃഷ്ണ ബഹദൂറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചേർത്തല സ്വദേശി സജീവാണു മുഖ്യപ്രതിയെന്നു തമിഴ്നാട് പൊലീസ് പറയുന്നു. ഇയാൾ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം കിട്ടി. ചേർത്തല പള്ളിപ്പുറം സ്വദേശി മനോജ് എന്നയാളെയും സംശയമുണ്ട്.
സിനിമക്കഥ പോലെ നാടകീയം
കോടനാട് എസ്റ്റേറ്റിൽനിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്നു പൊലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയിലേക്കു സംഘം അതിക്രമിച്ചു കയറിയെന്നും രണ്ടു സ്യൂട്ട്കേസുകൾ മോഷണം പോയെന്നുമാണു വിവരം. പോയസ് ഗാർഡനിലെ ജയയുടെ വസതിയുടെ ഉടമസ്ഥാവകാശം ആർക്കെന്നതുൾപ്പെടെ നിർണായക രേഖകളാണ് ആ പെട്ടികളിലെന്നും പറയപ്പെടുന്നു.
അവസാനമായി മൽസരിച്ച തിരഞ്ഞെടുപ്പിൽ സമർപ്പിച്ച കണക്കുപ്രകാരം ജയലളിതയ്ക്കു 117.13 കോടിയുടെ സ്വത്തുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതു പോയസ് ഗാർഡനിലെ വസതി വേദനിലയം തന്നെ. ശശികലയുടെ സഹോദര ഭാര്യ ഇളവരശിയുടെ പേരിൽ ഇത് എഴുതിവച്ചിട്ടുണ്ടെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. ജയയുടെ സ്വത്തുക്കളിൽ പലതിന്റെയും ഉടമസ്ഥാവകാശം ആർക്കെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പോയസ്ഗാർഡന്റേതുൾപ്പെടെ നിർണായകമായ പല രേഖകളും കാണാതായ പെട്ടിയിലുണ്ടെന്നാണു സൂചന.
200 കോടി മോഷണമോ ലക്ഷ്യം
ജയലളിതയുടെ മുൻ ഡ്രൈവറാണു മരിച്ച കനകരാജ്. തന്റെ പേരുപറഞ്ഞു സാമ്പത്തിക തട്ടിപ്പു നടത്തുന്നുവെന്നു വിവരം ലഭിച്ചതിനെ തുടർന്നാണു ജയ ഇയാളെ പുറത്താക്കിയത്. ജയ മരിക്കുകയും ശശികല ജയിലിലാകുകയും ചെയ്തതോടെ എസ്റ്റേറ്റിലെ കാര്യങ്ങൾ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു എന്നു മനസ്സിലാക്കിയ ഇയാൾ മോഷണം ആസൂത്രണം ചെയ്തെന്നാണു പ്രാഥമിക നിഗമനം. 200 കോടി രൂപ എസ്റ്റേറ്റിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണു മോഷണം നടത്തിയതെന്നു പിടിയിലായവരിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പൊലീസ് ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല. മോഷണം മാത്രമല്ല ലക്ഷ്യമെന്നും രേഖകൾ കടത്താൻ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആദ്യം മുതൽ സംശയിച്ചിരുന്നു.
അപകടമോ, കൊലപാതകമോ
കോയമ്പത്തൂരിൽ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്ന കനകരാജും സുഹൃത്ത് സയനുമാണ് ആസൂത്രകരെന്നാണു പൊലീസിന്റെ നിഗമനം. സയൻ വഴിയാണു സംഘത്തിലെ മറ്റുള്ളവർ ഇതിൽ പങ്കാളികളാകുന്നത്. അതിനാൽ, ഗൂഢാലോചനയ്ക്കു പിന്നിൽ ആരാണെന്നു വ്യക്തമായി അറിയാവുന്നവർ ഇവർ രണ്ടുപേർ മാത്രം. ഇന്നലെ സേലത്തും പാലക്കാട്ടും നടന്ന അപകടങ്ങൾ തെളിവു നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നു പൊലീസ് വിശ്വസിക്കാനുള്ള കാരണവും ഇതുതന്നെ.