കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ അപകടമൊഴിവായത് തലനാരിഴയ്ക്ക്. പൈലറ്റിന്റെ മനസ്സാന്നിധ്യവും എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന്റെ അവസരോചിത ഇടപെടലുമാണ് വൻ അപകടം തടഞ്ഞത്. ഒരു ഭാഗത്തെ എൻജിൻ കേടാകുകയും അതേവശത്തെ ചക്രം പൊട്ടിത്തെറിക്കുകയും ചെയ്ത വിമാനം റൺവേയിൽനിന്നു തെന്നിയതിനാൽ മറിയാനോ മറ്റ് അപകടങ്ങൾക്കോ സാധ്യതയുണ്ടായിരുന്നു.
എന്നാൽ, പുറത്തേക്കു തെന്നിയ വിമാനം പൈലറ്റിനു റൺവേയിലേക്കുതന്നെ കൊണ്ടുവരാനായതാണു രക്ഷയായത്. യന്ത്രം കേടായെന്ന വിവരം ലഭിച്ചപ്പോൾത്തന്നെ, എടിസിയുടെ നിർദേശപ്രകാരം വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ വാഹനങ്ങൾ റൺവേയിലേക്കു കുതിച്ചു. ഒപ്പം മലപ്പുറത്തുനിന്നും മഞ്ചേരിയിൽനിന്നും അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പൂരിലേക്കു തിരിച്ചു. ‘എസ്’ ആകൃതിയിൽ വിമാനം തെന്നിത്തിരിയുന്നതു കണ്ടെന്നു വിമാനത്താവളത്തിലുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു.
വിമാനം റൺവേയിലെത്തി നിന്നെങ്കിലും ഏപ്രണിൽ തിരിച്ചെത്തി പുറത്തിറങ്ങിയതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്. ഏതാനും സമയത്തേക്കു പറഞ്ഞറിയിക്കാനാകാത്ത ആശങ്കയിലും പേടിയിലുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. കരിപ്പൂരിൽ വിമാനങ്ങൾ ഈ സമയത്ത് ഇറങ്ങാൻ ഇല്ലാത്തതും രക്ഷയായി. ബഹ്റൈനിലേക്കു പോകാനുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം റൺവേയിലേക്കു കുതിക്കാനിരിക്കുന്ന സമയമായിരുന്നു അത്. എയർ ട്രാഫിക് യൂണിറ്റ് നൽകിയ സന്ദേശമനുസരിച്ച് ഈ വിമാനം തിരിച്ചു പാർക്കിങ് ബേയിലേക്കുതന്നെ പോയി.
റൺവേ ഒന്നര മണിക്കൂർ തടസ്സപ്പെട്ടു കരിപ്പൂർ
∙ എയർ ഇന്ത്യാ വിമാനത്തിന്റെ തകരാറിലായ യന്ത്രഭാഗങ്ങൾ റൺവേയിൽ ചിതറിക്കിടന്നതോടെ വിമാന സർവീസുകൾ ഒന്നര മണിക്കൂർ മുടങ്ങി.11.30നു ബഹ്റൈനിലേക്കു പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിലേക്കു പുറപ്പെട്ടിരുന്നു. ഈ വിമാനം ഉടൻ പാർക്കിങ് ബേയിലേക്കുതന്നെ തിരിച്ചെത്തിച്ചു.
11.55നു ദോഹയിലേക്കുള്ള ഐഎക്സ് 373 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനവും യാത്രയ്ക്കൊരുങ്ങുകയായിരുന്നു. മുംബൈയിൽനിന്നെത്തി ഡൽഹിയിലേക്കു പോകാനുള്ള ഇൻഡിഗോ വിമാനവും സ്പൈസ് ജെറ്റിന്റെ ചെന്നൈ വിമാനവും വൈകി. നാലു വിമാന സർവീസുകളും ഉച്ചയ്ക്ക് ഒന്നിനു ശേഷമാണു പുറപ്പെട്ടത്.