പാലോട്∙ കെഎസ്ആർടിസി ബസിനെ ഇടിച്ച് അപകത്തിൽപ്പെട്ടിട്ടും നിർത്താതെ ചീറിപാഞ്ഞ ആഡംബര കാറിനെ കിലോമീറ്ററുകളോളം പിന്തുടർന്നു പൊലീസും നാട്ടുകാരും ചേർന്നു പിടികൂടി. ഇന്നലെ വൈകിട്ടോടെ തെങ്കാശി പാതയിൽ പാലോട് കരിമൺകോടു മുതൽ ചുള്ളിമാനൂർ വരെയുള്ള 10 കിലോമീറ്ററിലേറെ വരുന്ന സംസ്ഥാന പാതയിലാണു സിനിമാസ്റ്റൈലിൽ കാറും പിന്നാലെ പൊലീസും നാട്ടുകാരും പാഞ്ഞത്.
തെങ്കാശി പാതയിൽ കരിമൺകോട് എൽപി സ്കൂളിനു സമീപം മടത്തറ ഭാഗത്തുനിന്നും പാലോട്ടേക്കു വന്ന കാർ കുളത്തൂപ്പുഴയിലേക്കു പോകുകയായിരുന്ന കെഎസ്ആർടി ബസിന്റെ വശത്തു ശക്തമായി ഇടിക്കുകയായിരുന്നു. കാറിന്റെയും ബസിന്റെയും വശം തകർന്നെങ്കിലും കാർ നിർത്താതെ മുന്നോട്ടുപാഞ്ഞു. ബസിലെ കണ്ടക്ടർ മുഹമ്മദ് ഷാൻ ബസിൽ നിന്നിറങ്ങി ഒരു ബൈക്കിൽ കാറിന്റെ പിന്നാലെ പാഞ്ഞു, വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടെ കാർ പാലോട് കടന്നിരുന്നു. സംഭവമറിഞ്ഞു നന്ദിയോട്ട് ടാക്സി ഡ്രൈവർമാരും നാട്ടുകാരും ചേർന്നു വാഹനം ചെറുക്കാൻ ശ്രമം നടത്തിയെങ്കിലും കാറിന്റെ അമിതവേഗത്തിലുള്ള അപകടരമായ വരവ് കണ്ടു പലരും മാറിക്കളഞ്ഞു. ഇതിനിടെ ചിലരുടെ ദേഹത്തു കാർ തട്ടിയതായും പറയുന്നു. എന്നാൽ പലരും പിന്നാലെ പായുകയും വിവരം വലിയമല സ്റ്റേഷനിലും ഫ്ലൈയിങ് സ്ക്വാഡിലും അറിയിച്ചു.
ചുള്ളിമാനൂരിൽ നിന്നു വിതുരയിലേക്കുള്ള റോഡിൽ കടന്ന കാറിനെ പൊലീസും നാട്ടുകാരും ചേർന്നാണു പിടികൂടിയത്. കരുനാഗപ്പള്ളി, കണ്ണൂർ, പത്തനാപുരം സ്ഥലങ്ങളിലെ നാലംഗ സംഘമാണു കാറിലുണ്ടായിരുന്നത്. പത്തനാപുരത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു സംഘം. ഇതിൽ ചിലർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചും അലക്ഷ്യമായും കാറോടിച്ചതിനു കേസെടുത്തതായും കെഎസ്ആർടിസിക്കുള്ള നഷ്ടപരിഹാരം ഇവരിൽ നിന്ന് ഈടാക്കുമെന്നും പൊലീസ് പറഞ്ഞു.