കലാഭവൻ മണിയുടെ ദുരൂഹമരണം അന്വേഷിക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം. സിബിഐയുടെ എതിർപ്പ് അവഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച പൊലീസിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അന്വേഷണം എറ്റെടുക്കാനാകില്ലെന്ന് സിബിഐ. ഏറ്റെടുത്തേ പറ്റൂ എന്ന് ബന്ധുക്കളും സംസ്ഥാന സർക്കാരും. ദുരൂഹത സിബിഐ നീക്കട്ടെ എന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ അന്വേഷണത്തിൽ വിഴിത്തിരിവായി. ഒരുമാസത്തിനകം കേസ് ഡയറി സിബിഐയ്ക്ക് കൈമാറാനും കോടതി നിർദേശിച്ചു. അന്വേഷണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.
മണി മരിച്ചത് വിഷം ഉള്ളിൽചെന്നാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടും അത് അന്വേഷിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും ഹൈക്കോടതിക്ക് ഇക്കാര്യം ബോധ്യപ്പെട്ടെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.
കലഭവൻ മണിയുടെ ശരീരത്തിൽ മെഥനോൾസാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് മരണകാരണമായോ എന്ന് പരിശോധിച്ചട്ടില്ലെന്നും ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ ചൂണ്ടക്കാട്ടിയിരുന്നു. എന്നാൽ കരൾരോഗമാണ് മരണകാരണമായതെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയത്. മാത്രമല്ല അവസാനസമയം മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ നുണപരിശോധനയ്ക്കും പൊലീസ് വിധേയരാകിക്കി. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമില്ലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി മണിയുടെ ഭാര്യ നിമ്മിയും സഹോദരൻ ആർഎൽവി രാമകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചത്.