നടന്‍ കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമെന്ന് സി.ബി.ഐ എഫ്ഐആർ. എറണാകുളം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഫൊറൻസിക് രേഖകളിലെ വൈരുദ്ധ്യം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണമെന്ന ആവശ്യം സഹോദരനടക്കമുള്ളവർ ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അതിനുത്തരവിടുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു.
2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിക്കുന്നത്. ഒഴിവുകാലവസതിയായ പാഡിയിൽ അവശനിലയിൽ കണ്ടെത്തിയ മണി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിക്കുന്നത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. മണിയുടെ ശരീരത്തിൽ ക്രമാതീതമായ അളവിൽ മീഥെയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയത്തിനിട നൽകിയിരുന്നു.