പാലക്കാട് കഞ്ചിക്കോട്ടെ സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിയായ പാരഗൺ സ്റ്റീൽസിന്റെ ഫർണസ് പൊട്ടിത്തെറിച്ചു. വൻദുരന്തം ഒഴിവായെങ്കിലും സുരക്ഷാപ്രശ്നം കണക്കിലെടുത്ത് കമ്പനിയുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഇരുമ്പുരുക്ക് സ്ഥാപനമായ പാരഗൺ സ്റ്റീൽസിനുളളിലാണ് അപകടമുണ്ടായത്. ഇരുമ്പ് തകിടുകൾ ഉരുക്കിയെടുക്കുന്ന ഫർണസ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പതിനാറു ഇതരസംസ്ഥാന തൊഴിലാളികൾ ഇൗസമയത്തു ജോലിയിലുണ്ടായിരുന്നു.ആർക്കും പരുക്കില്ലെന്നാണ് കമ്പനിയുടമ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മൂന്നുപേർക്കു പരുക്കേറ്റെന്നും ഇവരെ കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് നാട്ടുകാർ നൽകുന്നവിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം സുരക്ഷാപ്രശ്നം കണക്കിലെടുത്ത് താൽക്കാലികമായി കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വിഭാഗം ഉത്തരവിട്ടു.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വിഭാഗത്തിന്റെ എറണാകുളം മേഖലാ ജോയിന്റ് ഡയറക്ടർ സ്ഥലത്തെത്തി അന്വേഷണം നടത്തും. മലിനീകരണം ഉൾപ്പെടെയുളള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ നാട്ടുകാർ സമരത്തിലാണ്. പ്രദേശത്ത് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.