1993 മുംബൈ സ്ഫോടനകേസിൽ ആയുധക്കടത്തിലും ഗൂഡാലോചനയിലും മുഖ്യപങ്ക് വഹിച്ച രണ്ടുപ്രതികൾക്ക് വധശിക്ഷ. ഫിറോസ് അബ്ദുൾ റാഷിദ്ഖാൻ, താഹിർ മർച്ചൻറ് എന്നീ പ്രതികൾക്കാണ് മുംബൈയിലെ പ്രത്യേക ടാഡാ കോടതി വധശിക്ഷ വിധിച്ചത്. അതേസമയം, അധോലോകനായകൻ അബുസലേമിനും കൂട്ടാളി കരീമുള്ളാഖാനും ജീവപര്യന്തം തടവുശിക്ഷയും കോടതിവിധിച്ചു.
257പേരുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനത്തിന് സഹായംചെയ്ത കേസിലാണ് മുംബൈ ടാഡാ കോടതിയുടെ സുപ്രധാനവിധി. കേസിലെ പ്രധാനപ്രതികളായ ഫിറോസ് അബ്ദുൾ റാഷിദ്ഖാനും, താഹിർ മെർച്ചൻറിനും വധശിക്ഷ വിധിച്ച കോടതി, അധോലോകനായകൻ അബുസലേമിനും കൂട്ടാളി കരീമുള്ളാഖാനും ജീവപര്യന്തം തടവുശിക്ഷനൽകി. കൂടാതെ ഇവർ 2ലക്ഷംരൂപാവീതം പിഴയുംനൽകണം. ആയുധകടത്തിനായി ഗൂഡാലോചന നടത്തുക, അതിനായി സഹായംനൽകുക, കൊലപാതകം എന്നീകുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. എന്നാൽ, താഹിർ മെർച്ചൻറ്, ഫിറോസ് അബ്ദുൾ റാഷിദ്ഖാൻ എന്നിവർക്കെതിരെ, യുവാക്കളെ ആയുധപരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് അയച്ചു എന്നതുൾപ്പെടെയുള്ള കേസുകൾ തെളിയിക്കപ്പെട്ടു. ആയുധകടത്തിനായി വാഹനം വിട്ടുനൽകിയ റിയാസ് സിദ്ധിഖിക്ക് പത്തുവർഷം കഠിനതടവും കോടതിവിധിച്ചു.
1993 മാർച്ച് 12ന് മുംബൈയിൽ പന്ത്രണ്ടിടത്തായി നടന്ന സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടു വർഷംമുൻപ് തൂക്കിലേറ്റിയിരുന്നു. എന്നാൽ, കേസിൻറെ വിചാരണ ആരംഭിച്ചശേഷമാണ് വിദേശത്ത് ഒളിച്ചുതാമസിച്ച അബുസലേമക്കമുള്ളവരെ പിടികൂടിയത്. അതിനാൽ, കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. വിചാരണയ്ക്കിടെ പ്രധാനപ്രതികളിലൊരാളായ മുസ്തഫദോസ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.