കാൽനൂറ്റാണ്ടുമുൻപുവരെ മാലിന്യകേന്ദ്രമായിരുന്ന ഒരുപ്രദേശം, ഇന്ന് സുഗന്ധംപരക്കുന്ന ഹരിതവനം. മുംബൈ മാഹിമിലാണ് പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മയിൽ ഹരിതവനം സൃഷ്ടിച്ചെടുത്തത്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരും സ്കൂൾ കുട്ടികളും ഉൾപെടെ നിത്യേന രണ്ടായിരത്തോളം പേർ ഇപ്പോഴിവിടെ സന്ദർശനം നടത്തുന്നു.
1977വരെ മുംബൈ നഗരം വലിച്ചെറിയുന്ന മാലിന്യങ്ങളും ചപ്പുചവറുകളും വന്നുപതിച്ചിരുന്ന മണ്ണായിരുന്നു ഇത്. ഏക്കറുകണക്കിന് പ്രദേശമാകെ മാലിന്യക്കൂമ്പാരം, അഴുകിയൊലിച്ചിരുന്ന മലിനജലം അടുത്തുള്ള നദിയെപ്പോലും കവർന്നു. പ്രതിഷേധത്തിനൊടുവിൽ നഗരസഭ മാലിന്യകേന്ദ്രത്തിനു താഴിട്ടപ്പോൾ പ്രകൃതി സ്നേഹികളും പക്ഷിനിരീക്ഷകരുമെല്ലാം ചേർന്ന് പുതിയൊരു ആശയത്തിനു തുടക്കമിട്ടു - കോൺക്രീറ്റ് കാടുകൾക്കു നടുവിലൊരു ഹരിതവനം.
അതിരുകളിലും നദീതീരത്തും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചതോടെ, മാലിന്യം തളംകെട്ടിക്കിടന്നിരുന്ന മണ്ണിൽ പച്ചപ്പിന്റെ പുതുനാമ്പുകൾ വിടര്‍ന്നു. ഇലകളും ചില്ലകളും പൂക്കളും തളിർത്തു. പൂമ്പാറ്റകൾ ഉദ്യാനത്തെ അലങ്കരിക്കാനെത്തി. കൂടുകൂട്ടാൻ കിളികളെത്തി. ചിലന്തികളും ചീവീടുകളും വിരുന്നെത്തി. ദുർഗന്ധം വമിച്ചിരുന്ന ഒരു ഭൂപ്രദേശം പതിയെ ഹരിതവനമായി പരിണമിച്ചു. ഒരുകാലത്ത് ദുർഗന്ധം മൂടിയിരുന്ന ഭൂമികയിൽ ഇന്ന് ആളുകളെത്തുന്നത് ശുദ്ധവായു ശ്വസിക്കാന്‍.
ഇന്ന് ഉദ്യാനത്തിൽ പതിനെണ്ണായിരം വൃക്ഷങ്ങൾ. സമീപത്ത നദിക്കരയിൽ ഒരു ലക്ഷത്തിലേറെ കണ്ടൽച്ചെടികള്‍. നൂറ്റി മുപ്പതിലധികം വ്യത്യസ്ത പക്ഷികൾ, എൺപതോളം ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങൾ, ഉരഗങ്ങൾ, ചിലന്തികൾ. അങ്ങനെ, മുംബൈ മഹാനഗരത്തിനു നടുവിൽ 37 ഏക്കറിൽ പരന്നുകിടക്കുന്ന ഹരിതവനത്തിൽ ആ തണൽപറ്റി കഴിയുന്നത് നൂറുകണക്കിനു ജീവജാലങ്ങൾ. അതേ, ചിലരുടെ നിശ്ചയദാർഢ്യം വളമായപ്പോൾ, പ്രകൃതി തന്നെ നഗരത്തിനു തിരിച്ചു നൽകിയാണ് ഇൗ പച്ചപ്പ്.