ചെറുപ്പത്തിൽ ഉണ്ടായ പനിയും അണുബാധയെയും തുടർന്ന്, അരക്ക് കീഴെ തളർന്ന ഇന്ത്യൻ വംശജയായ വിരാലി മോഡി എന്ന യുവതിയെ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന വിരാലി , വീൽ ചെയറിൽ ഇരുന്നു കൊണ്ട് തന്നെ മോഡലിംഗിലും അഭിനയത്തിലും സജീവമായി. അമേരിക്കയിൽ താമസമാക്കിയ വിരാലിയുടെ വളർച്ചയ്ക്കും കരിയർ സ്വപ്നങ്ങൾക്കും അമേരിക്കക്കാർ പൂർണ്ണ പിന്തുണ നൽകി. വിരാലി സോഷ്യൽ മീഡിയയിലെ താരമാകുകയും ഒപ്പം, ശാരീരിക വൈഷമ്യങ്ങൾ കൊണ്ട് ജീവിതത്തിൽ തോറ്റുപോയി എന്ന് കരുതുന്നവർക്ക് പ്രചോദനമാകുകയും ചെയ്തു. ഇത് ലോകം അറിയുന്ന വിരാലിയുടെ കഥ.
അന്യ നാട്ടിൽ ഈ യുവതിക്ക് കിട്ടിയ പിന്തുണ ജന്മനാട്ടിൽ പക്ഷെ നിഷേധിക്കപ്പെടുകയാണ് ചെയ്തത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ച വിരാലി, മുംബൈയിൽ നിന്നും ഡൽഹി വരെ യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചു. എന്നാൽ, അംഗപരിമിതർക്ക് വേണ്ട പിന്തുണ നൽകാത്ത ഇന്ത്യൻ റെയിൽവേയിൽ നിന്നും ഈ യുവതിക്ക് കനത്ത വേദനയാണുണ്ടായത്.
സ്വയം വീൽചെയർ ചലിപ്പിച്ചു യാത്ര ചെയ്യുന്ന വിരാലിക്ക് പക്ഷെ, വീൽചെയർ സഞ്ചാരയോഗ്യമല്ലാത്ത റെയിൽവേ പ്ലാറ്റുഫോമുകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഈ അവസരത്തിലാണ് ട്രെയിനിൽ കയറ്റുന്നതിനും ഇറക്കുന്നതിനും മറ്റുമായി, വിരാലി റെയിൽവേ പോർട്ടർമാരുടെ സഹായം തേടിയത്. എന്നാൽ അരക്ക് കീഴ്പോട്ടു തളർന്ന വ്യക്തിയാണ് എന്ന് മനസിലാക്കിയ റെയിൽവേ പോർട്ടർമാർ വിരാലിയെ ശാരീരികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രാമധ്യേ മൂന്നു തവണയാണ് വിരാലി റെയിൽവേ പോർട്ടർമാരുടെ സഹായം തേടിയത്. അപ്പോഴെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ. പരാതി പറയാനോ പ്രതിഷേധിക്കാനോ കഴുത്ത അവസ്ഥയിൽ കരയുകയല്ലാതെ തനിക്കു മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വിരാലി പറയുന്നു.