സ്കൂൾ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചു മേനി നടിക്കുന്ന ഗുജറാത്തിൽ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിലെ അൻപതു ശതമാനം കുട്ടികൾക്കും മാതൃഭാഷയായ ഗുജറാത്തി അക്ഷരമാല കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നില്ല. മൂന്നാം ക്ലാസിൽ കൂട്ടാനും കിഴിക്കാനും അറിയാവുന്നവർ പതിനെട്ടു ശതമാനം മാത്രം.
779 ഗ്രാമങ്ങളിലെ 644 സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസനിലവാര നിർണയ സമിതി നടത്തിയ സർവേയിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പിന്നാക്കാവസ്ഥയാണെന്നും സർവേയിൽ തെളിഞ്ഞു. ക്ലാസ് മുറികളില്ലാത്തതിനാൽ താഴ്ന്ന ക്ലാസുകളിലെ പകുതിയിലധികം കുട്ടികളും മറ്റു ക്ലാസുകാരോടൊപ്പമിരുന്നാണു ‘പഠനം’. മാതൃഭാഷയിൽപോലും പഠനനിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ അടിസ്ഥാനഗണിതനിലവാരം അതിനും പിന്നിലാണ്.
മൂന്നാം ക്ലാസിൽ കൃത്യമായി രണ്ടു സംഖ്യകൾ തമ്മിൽ കിഴിക്കാൻ അറിയാത്തവരുടെ എണ്ണം 72 ശതമാനം വരും. അഞ്ചാം ക്ലാസിലും കിഴിക്കൽ ഏതാണ്ട് 26 ശതമാനത്തിനു മാത്രം അഴിക്കാവുന്ന കീറാമുട്ടി. എട്ടാം ക്ലാസുകാരിൽ രണ്ടു സംഖ്യകൾ തമ്മിൽ ഹരിക്കാൻ അറിയാവുന്നവർ 35 ശതമാനം മാത്രം. താഴ്ന്ന ക്ലാസുകളിൽ ഇത് ഇതിനേക്കാളും കുറവ്. പതിനാറുവയസ്സുവരെ പ്രായമുള്ള പതിമൂവായിരത്തോളം കുട്ടികളിലായിരുന്നു സർവേ. ഇംഗ്ലിഷ് അക്ഷരമാല വായിച്ചെടുക്കാൻ പറ്റുന്നവരുടെ എണ്ണവും തുലോം കുറവ്.
മാതൃഭാഷയിൽത്തന്നെ പിടിപ്പുകേടുള്ളപ്പോഴാണിത്. ഒന്നാം ക്ലാസുകാരിൽ 22 ശതമാനത്തിനു മാത്രമാണു വാക്കുകളിലെ അക്ഷരങ്ങൾ പെറുക്കിവായിക്കാനാവുന്നത്. സ്കൂളുകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ മാത്രമാണു നേരിയ വർധന. 2014 ൽ 80 ശതമാനമുണ്ടായിരുന്നതു കഴിഞ്ഞവർഷം 86 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസം അവഗണിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് ഇതെന്നു വിദ്യാഭ്യാസാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.