അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുൾപ്പെട്ട അനധികൃത സ്വത്തുകേസിൽ സുപ്രീം കോടതി ഇന്നു പറയുന്ന വിധിക്കായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണു തമിഴ്നാട്. വിധി എന്തായാലും സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക പ്രത്യാഘാതങ്ങളുണ്ടാക്കും. സുപ്രീം കോടതി വിധിക്കു പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാനുള്ള തീരുമാനം ഗവർണർ സി.വിദ്യാസാഗർ റാവു സ്വീകരിക്കാനാണു സാധ്യത.
കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചാൽ, ശശികലയുടെ സത്യപ്രതിജ്ഞ വൈകിക്കാനാവില്ല. പനീർസെൽവത്തിന്റെ രാജി സ്വീകരിക്കുകയും, നിയമസഭാ കക്ഷിനേതാവായി ശശികലയെ തിരഞ്ഞെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഗവർണർക്കു മുന്നിൽ മറ്റു വഴികളില്ല. തന്നെ നിർബന്ധപൂർവം രാജിവയ്പ്പിക്കുകയായിരുന്നുവെന്ന പനീർസെൽവത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകുന്നതു ബുദ്ധിമുട്ടാവും.
മുഖ്യമന്ത്രിയായാലും ശശികലയ്ക്കു നിയമസഭയിൽ വിശ്വാസവോട്ടു തേടേണ്ടിവരും. ഭൂരിപക്ഷം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നാണു ശശികല പക്ഷത്തിന്റെ അവകാശവാദമെങ്കിലും, റിസോർട്ടിൽ താമസിപ്പിച്ചിട്ടുള്ള എംഎൽഎമാർ പുറത്തെത്തുമ്പോൾ നിലപാടു മാറ്റിയാൽ പ്രതിസന്ധിയുണ്ടാകാം. വിശ്വാസവോട്ടു നേടിയാലും ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന അടുത്ത വെല്ലുവിളിയും ശശികലയ്ക്കു മുന്നിലുണ്ട്. അതേസമയം, ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയാൽ ശശികലയ്ക്കു മുന്നിലെ വഴികൾ അടയും. മുഖ്യമന്ത്രി പദവിയെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരും.
പാർട്ടി രണ്ടു പക്ഷമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ പനീർസെൽവത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുകയെന്നതിനെ കുറിച്ച് ഇപ്പോൾ അണ്ണാ ഡിഎംകെയ്ക്ക് ആലോചിക്കാനാവില്ല. അതുകൊണ്ടുതന്നെ മറ്റൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കണ്ടെത്തേണ്ടിവരും. അങ്ങനെയെങ്കിൽ പാർട്ടി പ്രസീഡിയം ചെയർമാൻ കെ.എ.സെങ്കോട്ടയ്യനെയോ മന്ത്രി എടപ്പാടി കെ. പളനിസാമിയെയോ പരിഗണിച്ചേക്കും. ഇരുവരും എംഎൽഎമാരായതിനാൽ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട സാഹചര്യവും ഒഴിവാകും.
സെങ്കോട്ടയ്യനാവും പ്രഥമ പരിഗണന. ലോക്സഭ ഡപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈയെയും പരിഗണിക്കാമെങ്കിലും നിലവിൽ നിയമസഭാംഗമല്ലെന്ന പ്രശ്നമുണ്ട്. അപ്പോഴും നിയമസഭയിൽ വിശ്വാസവോട്ടു തേടാതെ വയ്യ. ശശികലയ്ക്കു പകരം മറ്റൊരു നേതാവിനെ അംഗീകരിക്കാൻ ഇപ്പോൾ അവർക്കൊപ്പമുള്ളവർ തയാറാകണമെന്നില്ല. അത്തരമൊരു സാഹചര്യത്തിൽ പനീർസെൽവത്തിനു പിന്തുണ കൂടും. പുതിയ നേതാവിനു വിശ്വാസവോട്ടു നേടുകയെന്നതു വലിയ വെല്ലുവിളിയുമാകും.
അപ്പോൾ ഡിഎംകെയ്ക്കു മുന്നിലും പുതിയ സാധ്യതകൾ തുറക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ സുപ്രീം കോടതി വിധി ശശികലയ്ക്കു മാത്രമല്ല, അണ്ണാ ഡിഎംകെയ്ക്കും പനീർസെൽവത്തിനും ഡിഎംകെയ്ക്കുമെല്ലാം നിർണായകമാണ്.