അനധികൃതസ്വത്തുകേസില്‍ വി.കെ.ശശികലയുടെ ശിക്ഷ ശരിവച്ചു. വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു. വളര്‍ത്തുമകന്‍ വി.എന്‍.സുധാകരന്‍, ബന്ധു ഇളവരശി എന്നിവര്‍ക്കും ഇതേശിക്ഷയാണ് ലഭിച്ചത്. ശശികലയ്ക്കു പത്തുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ബെംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്ക് കോടതി നിര്‍ദേശം നൽകി. ജസ്റ്റിസ് പി.സി.ഘോഷ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
2014ൽ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികൾക്കു നാലു വർഷം തടവും പിഴയും വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികല നാലു വർഷം തടവ് അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം. 2015ൽ കർണാടക ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടർന്നു കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
20 വർഷം നീണ്ട നിയമയുദ്ധത്തിനാണ് അന്ത്യമായത്. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 1991-’96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പരാതി നല്‌കിയതു ബിജെപി നേതാവ് ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിയാണ്. ശശികല, ജയയുടെ വളർത്തുമകനായിരുന്ന സുധാകരൻ, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും പ്രതികളായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും. പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു.