ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നു കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും അവകാശപ്പെട്ടതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ ബലാബലത്തിനു കളമൊരുങ്ങി. ശശികല പക്ഷത്തെ എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.
മുംബൈയിലുള്ള ഗവർണർ സി. വിദ്യാസാഗർ റാവു ഇന്ന് ഉച്ചയോടെ ചെന്നൈയിലെത്തുമെന്നാണു സൂചന. ശശികലയും പനീർസെൽവവും ഗവർണറെ കണ്ടേക്കും. ഇരുപക്ഷവും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഗവർണറുടെ നിലപാട് നിർണായകമാകാം.
ശശികല വിളിച്ചുചേർത്ത നിയമസഭാകക്ഷിയോഗത്തിൽ 130 എംഎൽഎമാർ പങ്കെടുത്തെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വത്തിന്റെ അവകാശവാദം. പരസ്യമായി പനീർസെൽവത്തിനൊപ്പമുള്ളത് അഞ്ച് എംഎൽഎമാർ മാത്രമാണ്. അങ്ങനെയെങ്കിൽ 135 പാർട്ടി എംഎൽഎമാരിൽ പരമാവധി 129 പേരാണു ശശികല പക്ഷത്തുള്ളത്. അപ്പോഴും 18 പേരെയെങ്കിലും പനീർസെൽവം കൂടെ കൂട്ടിയാൽ ശശികലയ്ക്കു ഭൂരിപക്ഷം നഷ്ടപ്പെടും.
ഗവർണർ സത്യപ്രതിജ്ഞ മനഃപൂർവം വൈകിക്കുന്നുവെന്ന നിലപാടാണ് അണ്ണാ ഡിഎംകെ നേതൃത്വത്തിനുള്ളത്. ഈ ആശങ്ക അണ്ണാ ഡിഎംകെ എംപിമാർ രാഷ്ട്രപതി പ്രണബ് മുഖർജിയെ അറിയിക്കും. പ്രശ്നങ്ങൾക്കു പിന്നിൽ ഡിഎംകെ- പനീർസെൽവം ഒത്തുകളിയാണെന്നു നിയമസഭാകക്ഷിയോഗത്തിൽ ശശികല ആരോപിച്ചു. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള നക്ഷത്ര ഹോട്ടലിലാണ് ശശികല പക്ഷത്തെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നതെന്നാണു സൂചന. ഗവർണർ ചെന്നൈയിലെത്തിയാലുടൻ തന്നെ ഇവരെ രാജ്ഭവനിൽ ഹാജരാക്കാനാണു തീരുമാനം. ഗവർണർ ഇന്നുമെത്തിയില്ലെങ്കിൽ രാഷ്ട്രപതിഭവനിൽ ഹാജരാക്കുകയെന്ന സാധ്യതയും പരിഗണിക്കുന്നു.
അതേസമയം, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നു പനീർസെൽവം അവകാശപ്പെട്ടു. ആവശ്യമെങ്കിൽ രാജി പിൻവലിക്കും. മറുപക്ഷത്തുള്ള മന്ത്രിമാരും എംഎൽഎമാരും യാഥാർഥ്യം തിരിച്ചറിഞ്ഞു തനിക്കൊപ്പം ചേരും. ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ നീക്കാൻ സുപ്രീം കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷനു രൂപം നൽകുമെന്നും പ്രഖ്യാപിച്ചു.
അഞ്ച് എംഎൽഎമാർക്കു പുറമെ അണ്ണാ ഡിഎംകെ രാജ്യസഭാംഗം വി. മൈത്രേയൻ, പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട രാജ്യസഭാംഗം ശശികല പുഷ്പ എന്നിവരും പനീർസെൽവത്തിനൊപ്പമുണ്ട്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. എന്നാൽ, പ്രമുഖ നേതാക്കളോ മന്ത്രിമാരോ കൂടെയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപക്ഷത്തിനും അനുകൂലമായി പ്രകടനങ്ങൾ നടക്കുന്നുണ്ട്. 234 അംഗ നിയമസഭയിൽ 135 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാൽ കേവല ഭൂരിപക്ഷത്തിനു 117 എംഎൽഎമാരുടെ പിന്തുണയാണു വേണ്ടത്. പനീർസെൽവത്തിന്റെ വെളിപ്പെടുത്തൽ തന്നെ ഞെട്ടിച്ചുവെന്നും അണ്ണാ ഡിഎംകെയിൽ ചൊവ്വാഴ്ച രാത്രി മുതൽ നടക്കുന്ന കാര്യങ്ങളെല്ലാം ഞെട്ടിക്കുന്നതാണെന്നും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ പറഞ്ഞു.
ശശികല
129 എംഎൽഎമാർ, 37 ലോക്സഭാംഗങ്ങൾ, 10 രാജ്യസഭാംഗങ്ങൾ
* കോൺഗ്രസ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല; ഇതേസമയം, ശശികലയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുകയാണു വേണ്ടതെന്നു പിസിസി അധ്യക്ഷൻ എസ്. തിരുനാവുക്കരശ് പറഞ്ഞത് സൂചനയായി കണക്കാക്കാം.
പനീർസെൽവം
അഞ്ച് എംഎൽഎമാർ, രണ്ടു രാജ്യസഭാംഗങ്ങൾ
ഡിഎംകെയുടെയും ബിജെപിയുടെയും ദീപ ജയകുമാറിന്റെയും പരോക്ഷ പിന്തുണ.