അനധികൃത സ്വത്തു കേസിൽ രക്ഷപ്പെടാൻ നേരത്തേ ശശികലയെ സഹായിച്ചതു ഹൈക്കോടതിയുടെ കണക്കുകൂട്ടലിൽ സംഭവിച്ച പിഴവാണ്. ആ പിഴവു തിരുത്തിയപ്പോൾ അവർ കുടുങ്ങുകയും ചെയ്തു. ശശികലയുടെ രാഷ്ട്രീയ കണക്കുകൂട്ടലിലും പിഴവുണ്ടായി. അതാണ് അണ്ണാ ഡിഎംകെയെ ഇപ്പോൾ ‘ഐസിയു’വിലെത്തിച്ചിരിക്കുന്നത്. ജയലളിതയുടെ മരണശേഷം പാർട്ടിയും സർക്കാരും പിടിച്ചെടുക്കാൻ ശശികല കാണിച്ച അനാവശ്യ ധൃതിയാണ് അവരെ തിരിഞ്ഞുകൊത്തിയത്. ഏകപക്ഷീയമായ തീരുമാനങ്ങളാണു ശശികല പലപ്പോഴും കൈക്കൊണ്ടതും.
മുൻപു ജയലളിതയുടേതും ഏകപക്ഷീയ തീരുമാനങ്ങൾ തന്നെയായിരുന്നു. പക്ഷേ, ജയ അണ്ണാ ഡിഎംകെ നേതാക്കളുടെ കൺകണ്ട ദൈവമായിരുന്നു. ദൈവത്തിന്റെ വികൃതികൾ അവരെ വേദനിപ്പിച്ചിരുന്നില്ല. ഇനി വേദനിച്ചാലും അവർ സഹിച്ചു. പക്ഷേ, തോഴിയോടു സഹിക്കാൻ അവർ തയാറായിരുന്നില്ല. അതിലുള്ള പ്രതിഷേധമാണു പനീർസെൽവത്തിന്റെ വിപ്ലവത്തിലേക്കു നയിച്ചതും. ജയലളിത ആശുപത്രിയിൽ കഴിയുമ്പോൾ കാര്യങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചതുമുതൽ കാര്യങ്ങൾ ശശികലയ്ക്കെതിരായി തുടങ്ങിയിരുന്നു. ഗവർണറെയോ സംസ്ഥാന മുഖ്യമന്ത്രിയുടെ ചുമതലയുള്ള ആളെയോ പോലും കാണാൻ അനുവദിക്കാതെയുള്ള ചികിത്സ സ്വാഭാവികമായും ജനങ്ങളുടെ മനസ്സിൽ സംശയം സൃഷ്ടിച്ചു.
ഇപ്പോഴും ആ സംശയം അതേപോലെ നിൽക്കുന്നു. ജയയുടെ മരണശേഷം ഏറെ വൈകാതെതന്നെ പാർട്ടി പിടിച്ചടക്കാനുള്ള കരുക്കൾ ശശികല നീക്കിത്തുടങ്ങിയിരുന്നു. ശശികലയുടെ കുടുംബം പാർട്ടിയിൽ പിടിമുറുക്കുന്നതിൽ നേതാക്കളിൽ പലർക്കും നീരസമുണ്ടായിരുന്നു. എന്നാൽ, എല്ലാവരും പറയാൻ മടിച്ചു. ഏകാധിപതിയെ പോലെ കാര്യങ്ങൾ തീരുമാനിക്കുന്ന കാലമെല്ലാം കഴിഞ്ഞുവെന്ന് അവർ തിരിച്ചറിയാൻ വൈകി. ജയയുടെ മരണത്തോടെ അനാഥമായ ജനറൽ സെക്രട്ടറി പദം ശശികലയ്ക്കു വളരെ വേഗം കൈപ്പിടിയിലൊതുക്കാനായി.
അതിനെക്കാൾ വേഗത്തിൽ മുഖ്യമന്ത്രിപദത്തിലെത്താനുള്ള ശശികലയുടെ നീക്കമാണു പ്രശ്നമായത്. നിലവിലുള്ള ഒരു മുഖ്യമന്ത്രിയെ മാറ്റി, പുതിയൊരാളെ ചുമതലയേൽപ്പിക്കാൻ ഒരുകാരണവും സംസ്ഥാനത്തുണ്ടായിരുന്നില്ല. ജയയുടെ മരണശേഷം മുഖ്യമന്ത്രിയായ പനീർസെൽവത്തിന്റെ ഭരണത്തെക്കുറിച്ചു താരതമ്യേന നല്ല അഭിപ്രായമായിരുന്നു. എന്നിട്ടും, തനിക്കു കയറിയിരിക്കാൻ വേണ്ടി പനീർസെൽവത്തെ മുഖ്യമന്ത്രിക്കസേരയിൽനിന്നു വലിച്ചു താഴെയിറക്കുകയായിരുന്നു ശശികല. പനീർസെൽവത്തോടു മുൻപേ എതിർപ്പുള്ള കുറെ നേതാക്കളും ഈ നീക്കത്തിനു പിന്നിൽ അണിനിരന്നതോടെ കാര്യങ്ങൾ ശശികലയ്ക്ക് എളുപ്പമായി.
ജയയ്ക്കുവേണ്ടി സ്ഥാനമൊഴിഞ്ഞു പഞ്ചപുച്ഛമടക്കി നിൽക്കുന്നതുപോലെ തന്റെ മുന്നിലും പനീർസെൽവം നിൽക്കുമെന്നാണു ശശികല കരുതിയത്. അവിടെ ശശികലയ്ക്കു പിഴച്ചു. പനീർസെൽവം എന്ന രാഷ്ട്രീയ നേതാവിന് അതുവരെയും തമിഴ് രാഷ്ട്രീയത്തിൽ ഒരു പകരക്കാരന്റെ റോളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, മറീനയിലെ ജയ സ്മാരകത്തിൽ 40 മിനിറ്റോളം മൗനപ്രാർഥന നടത്തി കണ്ണുകൾ തിരുമ്മി സാഷ്ടാംഗം നമസ്കരിച്ച് എഴുന്നേറ്റ പനീർസെൽവം നടത്തിയ വെളിപ്പെടുത്തലുകൾ ഇടിത്തീയായി.
ആ ഒരൊറ്റ നിമിഷംകൊണ്ടു പനീർസെൽവം തമിഴ് മക്കളുടെ മനസ്സിൽ വാനോളം വളർന്നു. ജനത്തിനു പനീർസെൽവത്തോടുള്ള ഇഷ്ടം വർധിച്ചതോടൊപ്പംതന്നെ, ശശികലയോടുള്ള അപ്രീതിയും വർധിച്ചു. പനീർസെൽവത്തിന്റെ വളർച്ചയും ശശികലയുടെ തളർച്ചയും അവിടെ തുടങ്ങി. അതുവരെ പനീർസെൽവം ചെന്നൈയിൽ എവിടെയാണു താമസിക്കുന്നതെന്നുപോലും ആർക്കുമറിയില്ലായിരുന്നു. പിന്നീട് ആളുകൾ ഗ്രീൻവേയ്സ് റോഡിലെ പനീർസെൽവത്തിന്റെ വസതി തേടിപ്പിടിച്ചെത്തി ആശംസകളറിയിച്ചു.
ഒരു യുദ്ധത്തിന് ഇറങ്ങുന്നതിനു മുൻപു തന്റെ ശക്തിയെക്കാൾ എതിരാളിയുടെ ശക്തിയാണ് ആദ്യം അറിയേണ്ടതെന്ന ബാലപാഠമാണു ശശികല മറന്നത്. അനധികൃത സ്വത്തു കേസിലെ വിധി ഇത്രയും വേഗം വരുമെന്നും അതു തനിക്കെതിരാവുമെന്നും അവർ പ്രതീക്ഷിച്ചതുമില്ല.