കരസേനാ മേധാവിയായി ബിപിൻ റാവത് സ്ഥാനമേറ്റതോടെ ഒഴിവുവന്ന സഹമേധാവി (വൈസ് ചീഫ്) പദവിയിൽ മലയാളിയായ ലഫ്റ്റനന്റ് ജനറൽ ശരത് ചന്ദ് സ്ഥാനമേൽക്കും. ഇന്ത്യ–പാക്ക് അതിർത്തിയിലെ നിർണായക ഭൂമിയായ പഞ്ചാബ്–രാജസ്ഥാൻ പ്രദേശത്തിന്റെ സൈനിക ചുമതലയുള്ള തെക്കുപടിഞ്ഞാറൻ കരസേനാ കമാൻഡിന്റെ മേധാവിയായി (ജനറൽ ഓഫിസർ കമാൻഡിങ് ഇൻചീഫ്) സേവനമനുഷ്ഠിക്കുകയായിരുന്നു.
കൊട്ടാരക്കര കുറുമ്പല്ലൂർ ശാരദാ മന്ദിരത്തിൽ പരേതനായ എൻ.പ്രഭാകരൻ നായരുടെയും ജി.ശാരദാമ്മയുടെയും പുത്രനായ ശരത് ചന്ദ് കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂർവവിദ്യാർഥിയാണ്. 1979ൽ പതിനൊന്നാം ഗഡ്‌വാൾ റൈഫിൾസിൽ കമ്മിഷൻ ചെയ്ത ശരത് ചന്ദ് സൈന്യത്തിന്റെ നിർണായക ഓപ്പറേഷണൽ സെക്‌ടറുകളിലെല്ലാം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
കാർഗിലിലെ നിയന്ത്രണരേഖയിലും ശ്രീലങ്കൻ പുലികളുമായുള്ള പോരാട്ടത്തിലും അസമിലെ നുഴഞ്ഞുകയറ്റവിരുദ്ധ പോരാട്ടത്തിലും അരുണാചലിലെ ചൈനീസ് അതിർത്തിയിൽ ഓപ്പറേഷൻ ഫാൽക്കണിലും പങ്കെടുത്തു. കശ്‌മീരിൽ ഒരു ഡിവിഷന്റെ മേധാവിയായി പ്രവർത്തിച്ചു. ഒടുവിൽ അസം, അരുണാചൽപ്രദേശത്ത് നാലാം കോറിന്റെ തലവനായിരുന്നു.
2006ൽ വിശിഷ്‌ടസേവാ മെഡലും 2014ൽ അതിവിശിഷ്‌ടസേവാ മെഡലും ഉൾപ്പെടെയുള്ള ബഹുമതികൾ നേടി. പുനലൂർ അമ്പിയിൽ കുടുംബാംഗം ബിന്ദുവാണു ഭാര്യ. അഭിലാഷ് ചന്ദ്, അഭിജിത് ചന്ദ് എന്നിവരാണു മക്കൾ. അഭിലാഷ് ചന്ദ് സൈന്യത്തിൽ എൻജിനീയറിങ് കോറിൽ മേജറും അഭിജിത് ചന്ദ് നാവികസേനയിൽ ലഫ്‌റ്റനന്റുമാണ്.