പൂർണമായും പാളിയെന്നു കരുതിയ സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യചർച്ചകൾക്കു ജീവൻ പകർന്ന പ്രിയങ്ക ഗാന്ധി, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കെന്നു സൂചന. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ നേരിടുന്ന തിരിച്ചടികളിൽനിന്നു കരകയറാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ അവസാന കച്ചിത്തുരുമ്പാണ്, രൂപംകൊണ്ട് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം രാജ്യവ്യാപകമായി ബിജെപിക്കു നൽകുന്ന മേൽക്കൈ, പ്രിയങ്കയുടെ വരവു കൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പാർട്ടി പ്രവർത്തകരും.
ഉത്തർപ്രദേശിലെ സീറ്റുവിഭജന ചർച്ചകളിലും സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലും ആദ്യവസാനം പങ്കെടുത്ത മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ തുടങ്ങിയവരെല്ലാം സഖ്യരൂപീകരണത്തിന്റെ പൂർണ ക്രെഡിറ്റും പ്രിയങ്കയ്ക്കു നൽകാനാണു ശ്രമിച്ചത് എന്നതു ശ്രദ്ധേയം. സഖ്യ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച പ്രിയങ്കയ്ക്ക് ഗുലാം നബി ആസാദ് നന്ദി അറിയിക്കുകയും ചെയ്തു.
പിന്നാലെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ ട്വീറ്റുമെത്തി. സഖ്യചർച്ചകളിൽ കോൺഗ്രസിനുവേണ്ടി പങ്കെടുത്തത് നിസാരക്കാരല്ലെന്നായിരുന്നു പട്ടേലിന്റെ ട്വീറ്റിന്റെ സാരാംശം. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായുള്ള ഉന്നതതല ചർച്ചകൾക്ക് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നേതൃത്വം നൽകിയത് ഉത്തർപ്രദേശിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയും (ഗുലാം നബി ആസാദ്) പ്രിയങ്ക ഗാന്ധിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ചർച്ചകളിൽ തനിക്കുള്ള പങ്കുപോലും വെളിപ്പെടുത്താതെയാണ് ഗുലാം നബിക്കൊപ്പം പ്രിയങ്കയ്ക്കും നേട്ടത്തിന്റെ ക്രെഡിറ്റ് നൽകാനുള്ള പട്ടേലിന്റെ ശ്രമം. തന്ത്രപ്രധാനമായ സീറ്റുവിഭജന ചർച്ചകളിൽ കോൺഗ്രസ് നേതാക്കളുടെ ദൂതൻമാർ പങ്കെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് പ്രിയങ്കയുടെ പേര് നേരിട്ട് പരാമർശിച്ചുകൊണ്ടുള്ള മുതിർന്ന നേതാവിന്റെ ട്വീറ്റ്. ദേശീയ രാഷ്ട്രീയത്തിൽ അതീവ പ്രാധാന്യമുള്ള ഒരു നീക്കത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേര് നേരിട്ട് പരാമർശിക്കപ്പെടുന്നതും ആദ്യം.
അതേസമയം, പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ചർച്ചകളിലുള്ള പങ്കിനെക്കുറിച്ച് പരാമർശിക്കാൻ പോലും സോണിയയുടെ രാഷ്ട്രീയ വിശ്വസ്തൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രിയങ്കയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് പാർട്ടി അണികളെയും എതിരാളികളെയും ബോധ്യപ്പെടുത്താനുള്ള ശ്രമമാണിതെന്നും വ്യാഖ്യാനങ്ങളുണ്ട്. സഖ്യരൂപീകരണ ചർച്ചകളുടെ സമയത്ത് പ്രിയങ്ക ഗാന്ധി സ്വവസതിയിൽ മുതിർന്ന നേതാക്കളെ കാണുന്നതും പതിവായിരുന്നു.
ഇതുവരെയും കുടുംബമണ്ഡലങ്ങളായ ഉത്തർപ്രദേശിലെ റായ് ബറേലിയിലും അമേഠിയിലും ഒതുങ്ങുന്നതായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയ പ്രവർത്തനം. 1999ലെ തിരഞ്ഞെടുപ്പു കാലത്താണ് ഈ മണ്ഡലങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പ്രിയങ്ക ആദ്യമായി പങ്കെടുക്കുന്നത്. പാർട്ടിതല ചർച്ചകളിൽ സ്ഥിരസാന്നിധ്യമായിരുന്ന പ്രിയങ്കയുടെ പ്രധാന ദൗത്യം സഹോദരൻ രാഹുൽ ഗാന്ധിയുടെ ഓഫിസിന്റെ പ്രവർത്തനങ്ങൾ നോക്കിനടത്തുക എന്നതായിരുന്നു.
എന്നാൽ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തോൽവിയാണ് പ്രിയങ്കയുടെ പേര് പാർട്ടിതല ചർച്ചകളിൽ സ്ഥിരമാക്കിയത്. മോദി തരംഗം ബിജെപിക്ക് നൽകിയ വൻവിജയത്തിന്റെ നിരാശയിൽ കോൺഗ്രസ് പ്രവർത്തകരും ഒരു വിഭാഗം നേതാക്കളും രാഷട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രിയങ്കയുടെ വരവിനായി വാദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മോദിയുടെ വാക്‌ശരങ്ങൾക്ക് ഏറ്റവും ഫലപ്രദമായി മറുപടി നൽകിയത് പ്രിയങ്കയാണെന്ന തോന്നലും ഇതിന് കാരണമായി. രാജ്യവ്യാപകമായി തരംഗം സൃഷ്ടിച്ച് മുന്നേറിയ മോദിക്ക് ഏറ്റവും വെല്ലുവിളി ഉയർന്നതും പ്രിയങ്കയിൽനിന്നായിരുന്നു.
പിന്നീട്, പ്രിയങ്കയുടെ പേര് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതോടെയാണ്. ഉത്തർപ്രദേശിലും പഞ്ചാബിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തന്ത്രങ്ങൾ രൂപീകരിക്കാൻ പ്രശാന്ത് കിഷോറെന്ന രാഷ്ട്രീയ തന്ത്രജ്ഞനെ കൊണ്ടുവന്നതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രിയങ്ക കൂടുതൽ അനിവാര്യയായി മാറി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പ്രിയങ്കയെ മുഖ്യ മുഖമാക്കാം എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട്, സമാജ്‌വാദി പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്കൊടുവിൽ കോൺഗ്രസ്-എസ്പി സഖ്യത്തിന് സാധ്യത തെളിഞ്ഞതോടെ ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്തവും പ്രിയങ്കയിലേക്കെത്തി. അതേറ്റവും ഭംഗിയാക്കിയതോടെ കാത്തിരിപ്പ് നീളുകയാണ്. എന്താകും കോൺഗ്രസിന്റെയും പ്രിയങ്കയുടെയും ഭാവി എന്ന് രാജ്യവും ഉറ്റുനോക്കുന്നു.
പിൻകുറിപ്പ്: ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പ്രിയങ്കയ്ക്ക്, സ്വന്തം ഭർത്താവിന്റെ പേര് ബാധ്യതയായി മാറുമോ എന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കുണ്ട്. അവർ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന കാലത്തുപോലും റോബർട്ട് വാധ്‌രയുടെ പേര് കോൺഗ്രസിനെ അടിക്കാനുള്ള വടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ഉപയോഗിച്ചിരുന്നു. അപ്പോള്‍ പ്രിയങ്ക മുഖ്യധാരയിലേക്ക് വന്നാലോ?