കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തെ സാധാരണക്കാർ അംഗീകരിച്ചതിനു തെളിവാണ് ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ ചരിത്രവിജയമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ സത്യം മറന്നുപോയതാണ് പ്രതിപക്ഷ പാർട്ടികളുടെ തോൽവിക്കു കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തകർപ്പൻ വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റർ പോസ്റ്റിലാണ് നിതീഷ് കുമാർ വീണ്ടും നോട്ട് അസാധുവാക്കൽ നടപടിയെ പ്രകീർത്തിച്ചത്.
പഞ്ചാബിൽ തകർപ്പൻ വിജയം നേടി ഭരണം തിരിച്ചുപിടിക്കുകയും മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്ത കോൺഗ്രസിനേയും നിതീഷ് അഭിനന്ദിച്ചു. ഉത്തർപ്രദേശിലെ കോൺഗ്രസ്–സമാജ്‌വാദി പാർട്ടി സഖ്യം ബിഹാറിലെ മഹാസഖ്യം പോലൊരു വിജയമായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോട്ട് അസാധുവാക്കൽ നടപടി സമ്പന്നരുടെ കള്ളത്തരങ്ങൾക്ക് തടയിട്ടുവെന്ന് സാധാരണക്കാർ അംഗീകരിച്ച സാഹചര്യത്തിൽ, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നോട്ട് അസാധുവാക്കലിനെ എതിർക്കേണ്ടിയിരുന്നില്ലെന്നും നിതീഷ് കുമാർ കുറിച്ചു. ഇക്കാര്യം മിക്ക പാർട്ടികളും വിസ്മരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.