രാത്രി ഒൻപതു മണിയോടെയാണ് പനീർ സെൽവം മറീന ബീച്ചിലെ ജയലളിതയുടെ സമാധിയിലെത്തിയത്. മറ്റു നേതാക്കളുടെ അകമ്പടിയില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒപ്പമായിരുന്നു വരവ്. സമാധിയിൽ പുഷ്പചക്രം അർപ്പിച്ചശേഷമാണു താഴെ ധ്യാനത്തിലിരുന്നത്. സമയമേറുന്തോറും സമൂഹമാധ്യമങ്ങളിലൂടെയുൾപ്പെടെ വാർത്ത അതിവേഗം പ്രചരിച്ചു. നൂറുകണക്കിനു പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരുമെത്തി.
40 മിനിറ്റോളം നീണ്ട ധ്യാനത്തിനു ശേഷമാണ് അദ്ദേഹം കണ്ണു തുറന്നത്. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കണ്ണു തുടച്ച് ഒരിക്കൽക്കൂടി കൈകൂപ്പി, സാഷ്ടാംഗം പ്രണമിച്ച് പ്രാർഥിച്ചശേഷമാണു തീരുമാനിച്ചുറച്ച മുഖത്തോടെ പനീർസെൽവം മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ട് - തുടക്കംതന്നെ സ്ഫോടനാത്മകമായിരുന്നു. തുടർന്നു നടത്തിയ ഓരോ വെളിപ്പെടുത്തലും വീർപ്പടക്കിയാണു തമിഴകം കേട്ടത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തി നിരന്തരം അപമാനിച്ചെന്നും അവഹേളിച്ചെന്നും ജയയുടെ വിശ്വസ്തൻകൂടിയായ പനീർസെൽവം പറയുമ്പോൾ വാക്കുകളിലും ശരീരഭാഷയിലും ആ മാനസിക വിഷമം പ്രകടമായിരുന്നു. തന്റെ കടമ ഭംഗിയായി നിർവഹിച്ചെന്നും ജനം ആവശ്യപ്പെട്ടാൽ ഇനിയും തമിഴ്നാടിനെ നയിക്കാമെന്നും പറഞ്ഞുവയ്ക്കുമ്പോൾ പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നൽകാനും അദ്ദേഹം ശ്രദ്ധിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ എന്നു കാണിച്ച് ഞായറാഴ്ച രാജി നൽകിയ പനീർസെൽവം രണ്ടു ദിവംസ തികയുമ്പോഴാണു മൗനം വെടിഞ്ഞു പുറത്തുവന്നത്. കാവൽമുഖ്യമന്ത്രിയായി തുടരുന്ന അദ്ദേഹത്തിന്റെ ഈ സന്ദർശനം പാർട്ടി ചാനലായ ജയ ടിവി റിപ്പോർട്ട് ചെയ്യാതിരുന്നതും ശ്രദ്ധേയമായി.
തുടർന്നു വീട്ടിൽവച്ചും അദ്ദേഹം മാധ്യമങ്ങളെ കണ്ടു. തനിക്ക് പാർട്ടി ട്രഷററുടെ സ്ഥാനം നൽകിയത് ജയലളിതയാണ്. അതാർക്കുമെടുത്തുമാറ്റാനാകില്ലെന്ന് വസതിയിൽവച്ച് പനീർസെൽവം വ്യക്തമാക്കി. ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താൻ ആശുപത്രിയിൽ ചെന്നിരുന്നു. എന്നാൽ ഒരിക്കൽപോലും തന്നെ അമ്മയെ കാണാൻ അനുവദിച്ചില്ല. ഗവർണർക്കു മാത്രമാണ് അവരെ കാണാൻ സാധിച്ചതെന്നും പനീർസെൽവം പറഞ്ഞു.
പിന്നണിക്കഥകളുടെ പത്തുശതമാനം മാത്രമാണ് താൻ വെളിപ്പെടുത്തിയത്. ഡിഎംകെയുമായി തനിക്കൊരു ബന്ധവുമില്ല. അണ്ണാ ഡിഎംകെയുടെ വിശ്വസ്തനായ അനുയായിയാരിക്കും താൻ എന്നും. പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിച്ചുകാണിക്കുന്നതും ഒരു കുറ്റമല്ലെന്നും പനീർസെൽവം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് എം.കെ.സ്റ്റാലിനെ ചിരിച്ചുകാട്ടിയെന്ന ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.