തമിഴ്നാടിന്റെ കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം ഉടൻതന്നെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെത്തും. ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് പനീർസെൽവത്തിന്റെ നീക്കം. മുഖ്യമന്ത്രിയെത്തുന്നതിനു മുൻപായി ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്. ഡിജിപിയും പൊലീസ് കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, പനീർസെൽവത്തെ ഏതുവിധേനെയും തടയാൻ ശശികല പക്ഷം നീക്കം നടത്തിയേക്കുമെന്നും സൂചനയുണ്ട്. റോഡിൽ പനീർസെൽവത്തെ തടയുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
അതിനിടെ, സ്വന്തം ചേരിയിൽനിന്നുള്ള നേതാക്കളുടെ ‘ചോർച്ച’ ശക്തമായതോടെ, എംഎല്‍എമാരെ പാട്ടിലാക്കാന്‍ വികാരാധീനയായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎൽഎമാരെ കാണാനെത്തിയപ്പോഴാണ് ശശികല വികാരാധീനയായത്. എം.എല്‍എമാരോടു സംസാരിക്കവേ കണ്ണീരണിഞ്ഞ ശശികല, ജീവനുള്ളിടത്തോളം കാലം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നും വ്യക്തമാക്കി. എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും അവർ വ്യക്തമാക്കി.
എംഎല്‍എമാര്‍ തടങ്കലിലല്ലെന്നു പറഞ്ഞ ശശികല പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു. ശത്രുക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതു വിലപോവില്ല. എംജിആറിനു ശേഷം ജയലളിത നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണു താനും കടന്നു പോകുന്നത് എന്നു പറഞ്ഞ ശശികല കണ്ണീര്‍ വാര്‍ത്തു. സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് ഒരേയൊരു ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. ബിജെപിയും ഡിഎംകെയുമാണ് ഇതിനു പിന്നില്‍.