ചെന്നൈ ∙ വീണുകിട്ടിയ സമയം കളയാതെ പരമാവധി പ്രചാരണം നടത്തുന്ന തിരക്കിലാണ് പനീർസെൽവം അനുഭാവികൾ. ഒപിഎസിനൊപ്പം നിലയുറപ്പിച്ച അണ്ണാ ഡിഎംകെ ഐടി വിഭാഗം ഊർജസ്വലമായി രംഗത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ഒപിഎസ് തരംഗം അലയടിക്കുകയാണ്. ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിച്ചുകൊണ്ടുള്ള പനീർസെൽവത്തിന്റെ ശബ്ദ സന്ദേശമാണ് ഏറ്റവുമൊടുവിൽ വൈറലായിരിക്കുന്നത്. വാട്സാപ്പിലൂടെ ലഭിക്കുന്ന സന്ദേശത്തിൽ ‘ഞാൻ, നിങ്ങളുടെ ഒപിഎസ്’ എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് പനീർസെൽവത്തിന്റെ വാക്കുകൾ. #Isupportops, #IsupportOPS എന്നീ ഹാഷ് ടാഗുകളിൽ ട്വിറ്ററിൽ മുന്നേറുന്ന പ്രചാരണത്തിനു പുറമെയാണ് മറ്റു മാർഗങ്ങളും തേടുന്നത്. മിസ്ഡ് കോൾ, എസ്എംഎസ് പ്രചാരണവുമുണ്ട്. പിന്തുണ തേടി നടത്തിയ മിസ്ഡ് കോൾ ക്യാംപയിൻ വലിയ വിജയമായിരുന്നുവെന്ന് ഇവർ അവകാശപ്പെടുന്നു. ആദ്യ രണ്ടു ദിവസത്തിനിടെ ലഭിച്ചത് 30 ലക്ഷത്തിലധികം കോളുകളാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നു ലഭിച്ചത് രണ്ടര ലക്ഷം മിസ്ഡ് കോൾ. ഇതു കൂടാതെ വിദേശത്തുനിന്ന് ഒന്നര ലക്ഷത്തോളം കോളുകളുമുണ്ടായിരുന്നു. പനീർസെൽവത്തിന് അനുകൂലമായി വിഡിയോ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
എംഎൽഎമാരെ മണ്ഡലങ്ങളിലേക്ക് അയയ്ക്കണം: പനീർസെൽവം
ചെന്നൈ∙ മഹാബലിപുരത്തെ റിസോർട്ടിൽ ബന്ദികളായി കഴിയുന്ന എംഎൽഎമാരെ സ്വന്തം മണ്ഡലങ്ങളിലേക്ക് അയയ്ക്കണമെന്നു കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം. അവിടെയുള്ള ജനങ്ങളോടു തീരുമാനിച്ച് എംഎൽഎമാർ തീരുമാനമെടുക്കട്ടെയെന്നും പനീർസെൽവം പറഞ്ഞു. മഹാബലിപുരത്തെ റിസോർട്ടിൽ ശശികല മാധ്യമങ്ങളെ കണ്ടതിനു തൊട്ടു പിന്നാലെയായിരുന്നു പനീർസെൽവത്തിന്റെ പ്രതികരണം. ആരെങ്കിലും സ്വയം ‘സിംഹം’ എന്നു വിളിക്കുമോയെന്നും ശശികലയുടെ പരാമർശത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ശശികലയുടേതു മുതലക്കണ്ണീരാണ്. ജയലളിത 75 ദിവസം ആശുപത്രിയിൽ കഴിഞ്ഞപ്പോഴൊന്നും മാധ്യമപ്രവർത്തകർക്കു മുന്നിൽ ഒരുവാക്കും പറയാത്തയാളാണു ശശികല. ജയലളിത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചവരാണ് അണ്ണാ ഡിഎംകെയ്ക്കു വോട്ട് ചെയ്തത്. അല്ലാതെ പനീർസെൽവത്തിനോ, മറ്റാർക്കെങ്കിലുമോ വേണ്ടിയല്ല. പക്ഷേ, സർക്കാരിനെയോ പാർട്ടിയെയോ ഏതെങ്കിലും ആളുകൾ കൈവശപ്പെടുത്തുന്നതിനെ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്നു പനീർസെൽവം പറഞ്ഞു.