പുതുവൽസരത്തിന്റെ വരവറിയിച്ച് എല്ലാവർഷവും നിരവധി ദേശാടനക്കിളികളാണ് മുംബൈ ഗിർഗാവ് കടൽതീരത്ത് എത്തുന്നത്. ഇത്തവണ തീരമണഞ്ഞത് സീഗിൾ ഇനത്തിൽപെട്ട ആയിരക്കണക്കിന് പക്ഷികൾ. ഡിസംബർ പകുതിയോടെയെത്തിയ ഈ പക്ഷിക്കൂട്ടം, ഒരുമാസത്തോളം മുംബൈതീരത്ത് ചിലവഴിച്ചശേഷമാകും അടുത്തസ്ഥലത്തേക്കുള്ള യാത്ര.
കടൽതീരത്തെ മണൽപ്പരപ്പിൽ വെയിലിറങ്ങിതുടങ്ങുമ്പോൾ ദേശാടനത്തിനെത്തിയ അതിഥികൾ ഇവിടെ ഒത്തുകൂടും. മറ്റൊരുകൂട്ടർ, പതിയെവീശുന്ന തിരമാലകൾക്കുമീതെ അലസമായികിടക്കും.
സീഗിൾ എന്ന ഇനത്തിൽപെട്ട പക്ഷിക്കൂട്ടങ്ങളാണ് പുതുവൽസരസമയത്ത് മുംബൈ ഗിർഗാവ് കടൽത്തീരമണയുക. സാധാരണയുള്ള ദേശാടനക്കിളികൂട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇവ. ഒരു ഗ്രൂപ്പിൽതന്നെ ആയിരക്കണക്കന് എണ്ണമുണ്ടാവും. മുൻപേ പറക്കുന്നവരുടെ പിന്നാലെ കൂട്ടമായി സഞ്ചരിക്കും. ഗിർഗാവ് കടൽത്തീരത്തെത്തുന്ന ഇവയുടെ എണ്ണം ഓരോവർഷവും കൂടിവരുന്നതായാണ് കണക്കുകൾ. ഒരുമാസത്തോളംസമയമാണ് ഇവിടെ ചിലവിടുക.
കടൽത്തീരത്ത് പ്രഭാതംചിലവഴിക്കാനെത്തുന്ന മനുഷ്യരുടെ സാമീപ്യമൊന്നും ഈ അതിഥികൾക്ക് പ്രശ്നമേയല്ല. അതിനാൽ പക്ഷികൾക്ക് തിനനൽകാന്‍ ഈ സമയങ്ങളിൽ കടൽത്തീരത്ത് എത്തുന്നവരും കുറവല്ല.
ഋതുക്കളുടെ മാറ്റത്തിന് അനുസരിച്ചാണ് ദേശാടനക്കിളികളുടെ ജീവിതം. എവിടെയും പ്രത്യേകം കൂടുകൂട്ടാറിക്കില്ല. തണുപ്പുള്ള കാലാവസ്ഥയാണ് ആവശ്യം. പക്ഷെ, അതിശൈത്യമായാൽ പിന്നെ ആ തീരത്ത് തങ്ങുകയുമില്ല.
പ്രതികൂലകാലാവസ്ഥയും, വേട്ടയാടലുമെല്ലാംകാരണം കൂട്ടത്തിലുളള പലരുടേയും യാത്ര പാതിവഴിയിൽ നിലയ്ക്കുമങ്കിലും ഒരു ചാക്രികപ്രതിഭാസംപോലെ ഇവയുടെ യാത്രതുടരും. ഇടയ്ക്കിടെ ഇടവേളകൾതീർത്ത് ഒരുദേശത്തുനിന്നും മറ്റൊരുദേശത്തേക്ക് ഇങ്ങനെ പറന്നുകൊണ്ടേയിരിക്കും.