പണത്തിനുവേണ്ടി ബാങ്കുകളിലും എ.ടി.എമ്മുകള്‍ക്ക് മുന്നിലും ക്യൂനില്‍ക്കുന്ന ജനത്തിന് ആശ്വാസം പകരുന്ന ഒന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല. ബാങ്കുകളില്‍ നിന്ന് പ്രതിവാരം എടുക്കാവുന്ന തുക ഉയര്‍ത്തുന്നതടക്കം ഒട്ടേറെ ഇളവുകള്‍ പ്രതീക്ഷിച്ചെങ്കിലും അക്കാര്യങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചേയില്ല. എന്നാല്‍ പുതുവര്‍ഷ സന്ദേശത്തില്‍ പ്രഖ്യാപിച്ച പദ്ധതികളിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് ഉത്തര്‍പ്രദേശ് അടക്കം അടുത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയാണെന്നത് വ്യക്തം.
രാജ്യത്തിനുവേണ്ടി അന്‍പതുദിവസത്തെ ത്യാഗം. നോട്ട് അസാധുവാക്കലിന്റെ ഫലപ്രാപ്തിക്ക് മോദി രാജ്യത്തോട് ചോദിച്ചത് ഇതായിരുന്നു. എന്നാല്‍ അന്‍പത് ദിവസം പിന്നിട്ടിട്ടും നടപടികള്‍ ഫലപ്രദമായോ എന്ന് നേരെ പറയാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. 15ലക്ഷത്തി നാല്‍പത്തിനാലായിരം കോടിരൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ എത്ര പണം തിരികെ എത്തി. എത്രനോട്ടുകള്‍ ലഭിച്ചു. കളളപ്പണമെത്ര?കണക്കുളളതെത്ര? പുതിയ നോട്ടുകളുടെ വിതരണം എത്രത്തോളമായി. പ്രതിസന്ധി എന്ന് തീരും. അതിനായി എന്ത് നടപടികളാണ് എടുത്തത്. ഒന്നും പ്രധാനമന്ത്രി പറഞ്ഞില്ല. ബാങ്ക് ഇടപാടുകള്‍ക്കുളള നിയന്ത്രണം നീക്കുന്നത് സംബന്ധിച്ചു പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒന്നുമുണ്ടായില്ല. ബാങ്കിങ് സംവിധാനം പുതുവര്‍ഷത്തില്‍ സാധാരണനിലയിലാക്കാന്‍ നിര്‍ദേശംനല്‍കിയെന്നുമാത്രം മോദി പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടുകളെക്കുറിച്ച് അന്‍പത് ദിവസം ഏറെപ്പറഞ്ഞ മോദി ഡിജിറ്റല്‍ ഇടപാടുകളില്‍ കുതിപ്പുണ്ടായെന്ന് മാത്രമാണ് ഇന്നലെ രാജ്യത്തോട് പറഞ്ഞത്. ഇന്ത്യയില്‍ 24ലക്ഷംപേര്‍ മാത്രമാണ് പത്തുലക്ഷത്തിലധികം രൂപ വാര്‍ഷികവരുമാനമുള്ളതായി ആദായനികുതിവകുപ്പിനോട് വെളിപ്പെടുത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതു സത്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നികുതിവെട്ടിപ്പുകാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
നോട്ട് അസാധുവാക്കലിനുശേഷം പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളടക്കം പലതിനും ജനം പ്രധാനമന്ത്രിയില്‍നിന്ന് മറുപടി പ്രതീക്ഷിക്കുന്നു. അതേസമയം, ഇന്ത്യന്‍ രാഷ്ട്രീയത്തെ അഴിമതിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമസഭ , ലോക്സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനുള്ള ഗൗരവമേറിയചര്‍ച്ചകള്‍ നടക്കണമെന്ന ആഗ്രഹം പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.