ജെല്ലി+കെട്ട് = ജെല്ലിക്കെട്ട്. ജെല്ലി, കെട്ട് എന്നീ വാക്കുകളിൽ നിന്നുള്ള പേര്. കാളയുടെ കൊമ്പിൽ കെട്ടിവച്ച സ്വർണം/വെള്ളി നാണയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കരുത്തും ധീരതയും തെളിയിക്കാനാണ് ജെല്ലിക്കെട്ട് ആഘോഷിക്കുന്നത്. തമിഴ് ക്ലാസിക്കുകളിൽ യോദ്ധാക്കളുടെ കായികവിനോദം. ബിസി 400–100 മുതൽ പ്രചാരത്തിൽ. പൊങ്കലിനോടനുബന്ധിച്ച് കൊണ്ടാടുന്നു. ചെറിയ ഇടവഴിയിലൂടെ മൈതനത്തേക്ക് കുതിച്ചെത്തുന്ന കാളയെ മുതുകിൽ പിടിച്ച് കീഴ്പ്പെടുത്തുകയോ ഫിനിഷിങ് ലൈൻ കടക്കുന്നതുവരെ കാളയുടെ മുതുകിൽ പിടിച്ചു തൂങ്ങിനിൽക്കുകയോ ചെയ്യുന്നവർ ജേതാക്കൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം നടത്തിയ കൂടിക്കാഴ്ച ഫലം കാണാതിരുന്നതോടെ ജെല്ലിക്കെട്ടിന് അനുമതി തേടിയുള്ള വിദ്യാർഥി–യുവജന പ്രക്ഷോഭം കൂടുതൽ ശക്തമായി. ചെന്നൈ മറീന ബീച്ചിലും തമിഴ്നാട്ടിലെ മറ്റു നഗരങ്ങളിലും ലക്ഷക്കണക്കിനു യുവാക്കളാണു രാപകൽ സമരത്തിൽ. ഡിണ്ടിഗൽ, മധുര തുടങ്ങിയ ജില്ലകളിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനമനുസരിച്ച് ഓരോ നിമിഷവും കൂടുതൽ പേർ അണിചേരുന്നു. ഡൽഹിയിൽ നരേന്ദ്രമോദിയും തമിഴ്നാട് മുഖ്യമന്ത്രി പനീർസെൽവവും തമ്മിലുള്ള ചർച്ച ഫലം കാണാതിരുന്നതോടെ പ്രതിഷേധം ഇരുവർക്കുമെതിരെയുമായി. പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു മിസ്ഡ് കോൾ അടിച്ചുള്ള പ്രതിഷേധവും ആരംഭിച്ചു.
ചെന്നൈ മറീന ബീച്ചിൽ മാത്രം ആൺ, പെൺ വ്യത്യാസമില്ലാതെ ഒരുലക്ഷത്തോളം പേരുണ്ട്. രാത്രിയിലും സമരക്കാർ ഇവിടെ തമ്പടിച്ചിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഭക്ഷണവും വെള്ളവുമെല്ലാം ശേഖരിക്കുന്നത്. മനുഷ്യച്ചങ്ങല, ബൈക്ക് റാലി, നാടൻപാട്ടുകൾ, നൃത്തം, തെരുവു നാടകം തുടങ്ങിയവ സമരത്തിനു വൈവിധ്യം സമ്മാനിക്കുന്നു. പ്രധാന ജെല്ലിക്കെട്ടു കേന്ദ്രമായ മധുര അളകാനെല്ലൂരിലും രാപകൽ സമരം തുടരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ജെല്ലിക്കെട്ടിന് അനുമതി നൽകി ഓർഡിനൻസ് പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനു കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർസെൽവത്തെ അറിയിച്ചു. തമിഴ്ജനതയുടെ വികാരം മാനിക്കുന്നു. ജെല്ലിക്കെട്ടിന്റെ സാംസ്കാരിക പ്രാധാന്യം ഉൾക്കൊണ്ട് തമിഴ്നാട് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കു പിന്തുണ നൽകാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. ജെല്ലിക്കെട്ട് നടത്താൻ കേന്ദ്ര പിന്തുണയോടെ നടപടികൾ സ്വീകരിക്കുമെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പനീർസെൽവം പറഞ്ഞു.
ജെല്ലിക്കെട്ട് നടത്താൻ സ്വന്തം നിലയിൽ ഓർഡിനൻസ് കൊണ്ടു വരുന്നതുൾപ്പെടെയുള്ള നിയമവഴികൾ ആലോചിക്കുകയാണു തമിഴ്നാട് സർക്കാർ. തമിഴ്നാട് സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്ഗി നിയമോപദേശം നൽകിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കു ശേഷവും പനീർസെൽവം തമിഴ്നാട്ടിലേക്കു മടങ്ങിയിട്ടില്ല. ഇതിനിടെ, സമരത്തിൽ ഇടപെടാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
∙ ജെല്ലിക്കെട്ടിനെ എതിർത്ത്
മൃഗക്ഷേമസംഘടന ‘പെറ്റ’യും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും 2004 മുതൽ ജെല്ലിക്കെട്ടിനെതിരെ രംഗത്തുണ്ട്. 2011ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിനോദത്തിനു വേണ്ടി പ്രദർശിപ്പിക്കാൻ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ കാളയെയും ഉൾപ്പെടുത്തി. എന്നാൽ, 2009ലെ തമിഴ്നാട് ജെല്ലിക്കെട്ട് നിയമപ്രകാരം സംസ്ഥാനത്ത് ഈ വിനോദം തുടർന്നു. 2014 മേയിൽ സുപ്രീം കോടതി ഈ നിയമം റദ്ദാക്കുകയും ജെല്ലിക്കെട്ട് നിരോധിക്കുകയും ചെയ്തു. ഇതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീലും തള്ളി. 2016 ജനുവരിയിൽ കേന്ദ്ര സർക്കാർ ജെല്ലിക്കെട്ടിനു കാളകളെ ഉപയോഗിക്കാൻ അനുമതി നൽകി പ്രത്യേക ഉത്തരവിറക്കി. സുപ്രീം കോടതി ഈ ഉത്തരവ് ഇടക്കാലത്തേക്കു തടഞ്ഞു. ഹർജികളിൽ അന്തിമ വിധിയായിട്ടില്ല.
∙ അനുകൂലികളുടെ വാദം
ജെല്ലിക്കെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള കായിക വിനോദവും തമിഴ് സംസ്കാരത്തിന്റെ ഭാഗവുമാണ്. വിദേശ എൻജിഒയ്ക്കു പണയം വയ്ക്കാനുള്ളതല്ല ആ സംസ്കാരം. നാടൻ കാള ഇനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമം കൂടിയാണിത്. ജെല്ലിക്കെട്ടിൽ മൃഗങ്ങളോടു ക്രൂരത കാണിക്കുന്നുവെന്ന ആരോപണം തെറ്റാണ്. കർഷകർ കുടുംബാംഗങ്ങളെ പോലെയാണു കാളകളെ വളർത്തുന്നത്.
∙ പ്രക്ഷോഭം
നിരോധിച്ച ശേഷം കഴിഞ്ഞ രണ്ടു വർഷവും ജനുവരിയിൽ പ്രതിഷേധം പതിവായിരുന്നു. ചെന്നൈ മറീനയിൽ 200 പേരിൽനിന്നു തുടങ്ങിയ സമരത്തിൽ മൂന്നാം ദിവസമായതോടെ അര ലക്ഷത്തിലേറെപ്പേരുടെ പങ്കാളിത്തം. തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിലും യുവാക്കളുടെ മുന്നേറ്റം. രാഷ്ട്രീയ നേതാക്കളെ അടുപ്പിക്കുന്നില്ല. സമരത്തിനു നേതാക്കളുമില്ല.
∙ ധർമസങ്കടം
കേന്ദ്ര പിന്തുണയില്ലാതെ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. വിനോദത്തിനായി പ്രദർശിപ്പിക്കാൻ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ നിന്നു നിയമഭേദഗതിയിലൂടെ കാളകളെ ഒഴിവാക്കണമെന്ന് ജെല്ലിക്കെട്ട് അനുകൂലികൾ ആവശ്യപ്പെടുന്നു. ഇതിന് ഓർഡിനൻസ് ഇറക്കണമെന്നാണു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. എന്നാൽ, കേസിൽ സുപ്രീം കോടതി അന്തിമ തീർപ്പ് കൽപ്പിക്കാത്തതിനാൽ ഇതിനു കഴിയില്ലെന്നു കേന്ദ്രം പറയുന്നു.