ചാലക്കുടി ∙ കലയുടെയും കാരുണ്യത്തിന്റെയും അരങ്ങിൽ നിന്ന് മരണത്തിനൊപ്പം കടന്നുപോയ മലയാളികളുടെ പ്രിയനടൻ കലാഭവൻ മണിയുടെ മറ്റൊരു ജന്മദിനം കൂടി കടന്നുവരികയാണിന്ന്. ഓരോ പുതുവർഷദിനവും നാട്ടിലെ കൂട്ടുകാർക്കൊപ്പം ആഘോഷമൊരുക്കിയിരുന്ന മണി ഇക്കുറിയില്ല, ആഘോഷവും. കഴിഞ്ഞ മാർച്ച് ആറിനാണ് മണി മരിച്ചത്.
സാധാരണക്കാർക്കൊപ്പം ആടിയും പാടിയും അവരെ വിളമ്പിയൂട്ടിയും മതിവരാതെയാണ് ഓരോ ജന്മദിനാഘോഷവും അവസാനിക്കാറുള്ളത്. പിറന്നാൾ കൂടാനെത്തുന്നവർക്കു സദ്യയൊരുക്കി നൽകുന്നതിനു പുറമെ അർഹരായവർക്ക് ആരുമറിയാതെ സഹായങ്ങളും നൽകാൻ മണി ശ്രദ്ധിച്ചിരുന്നു. മണിയുടെ പിറന്നാൾ ചാലക്കുടിയിലെ ചേനത്തുനാടിന് ഉൽസവം പോലെയായിരുന്നു. എല്ലാ ഷൂട്ടിങ് തിരക്കുകളും മാറ്റിവച്ച് ഇത്തരം ആഘോഷങ്ങൾക്കു നായകത്വം വഹിക്കാൻ മണി ഉണ്ടാകുമായിരുന്നു അന്നൊക്കെ.
ജന്മദിനം മാത്രമല്ല പള്ളിയിലെ പെരുനാളും അമ്പലത്തിലെ ഉൽസവവുമൊക്കെ മണിക്ക് നാട്ടുകാരുമൊത്തുള്ള ആഘോഷവേളകളായിരുന്നു. കലാഭവൻ മണിയുടെ ജന്മജിനമായ ഇന്ന് തുടർച്ചയായി മൂന്നു മണിക്കൂർ ഗാനാർച്ചന ഒരുക്കി കലാഭവൻ മണിക്ക് സുരേഷ് സഹൃദയെന്ന കലാകാരൻ സ്മൃതിപൂജ ഒരുക്കുന്നു. സൗത്ത് ജംക്‌ഷനിൽ 2.30ന് ആരംഭിക്കുന്ന ഗാനാർച്ചന തരംഗ് സംഘടന സെക്രട്ടറി കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്യും. മണിയുടെ കുടുംബാംഗങ്ങളും കൂട്ടുകാരും ഒപ്പമുണ്ടാകും.