രാജ്യത്തെ പൊതുആരോഗ്യമേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ നടപടികളാവശ്യമെന്ന് നോബേൽ സമ്മാനജേതാവ് അമർത്യാസെൻ. ആരോഗ്യമേഖലയിൽ വർഷംതോറും രാജ്യംചെലവിടുന്ന തുകയെടുത്താൽ സാർക്് രാഷ്ട്രങ്ങളുടെ പട്ടികയിൽപോലും ഇന്ത്യ താഴെയാണെന്ന് വ്യക്തമാകും. നോട്ട് പിൻവലിച്ച നടപടി, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയില്‍ അലക്ഷ്യമായി പതിച്ച മിസൈലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യം ഒരു പൊതുബജറ്റിന് കാതോർത്തിരിക്കുന്ന ഘട്ടത്തിലാണ് സാമ്പത്തി ശാസ്ത്രജ്ഞനും നോബേൽ സമ്മാനജേതാവുമായ അമർത്യാസെൻ പൊതുആരോഗ്യരംഗത്തിൻറെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും, നോട്ട് പിൻവലിക്കൽ തീരുമാനത്തെ വിമർശിച്ചും രംഗത്തെത്തിയത്. പൊതു ആരോഗ്യരംഗത്ത് ശക്തമായ നടപടികളാണ് ഇനിയാവശ്യം. സ്വകാര്യമേഖലയില്‍ ലഭ്യമാകുന്ന ചികിൽസസൗകര്യം എന്തുകൊണ്ട് പൊതുആരോഗ്യമേഖലയിൽ ലഭ്യമാകുന്നില്ല. സാധാരണക്കാരന് മെച്ചപ്പെട്ട ചികിൽസ ഇന്നും അന്യമാണ്.
പരിസരശുചീകരണം പോലെയുള്ള വൻസാമൂഹികപദ്ധതികൾപോലെ പൊതുജനാരോഗ്യ സംരക്ഷണവും പ്രധാനപ്പെട്ടതാകണം. ആരോഗ്യമേഖലയിൽ വർഷംതോറും രാജ്യംചെലവിടുന്ന തുകയെടുത്താൽ സാർക്ക്‍രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യപിന്നിലാണെന്ന് വ്യക്തമാകും. പാക്കിസ്ഥാൻ മാത്രമാണ് ഈ പട്ടികയിൽ ഇന്ത്യയ്ക്ക് താഴെയുള്ളത്. വർധിക്കുന്ന ക്യാൻസർ നിരക്കുകളുടെ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, നോട്ട് പിൻവലിക്കലിനെ വീണ്ടും നിശിതമായി അദ്ദേഹം വിമർശിച്ചു. തീരുമാനം ജനാധിപത്യവിരുദ്ധമാണ്.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലക്ക് അലക്ഷ്യമായി വീശിയെറിഞ്ഞ മിസൈലാണ് ഈ തീരുമാനം. രാജ്യത്ത് നിരക്ഷരരായ വലിയിഭാഗത്തെയാണ് നടപടി ബാധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുപ്പമുള്ള ഒരു ചെറിയസംഘമെടുത്ത തീരുമാനമാണ് നോട്ട് പിൻവലിക്കൽ. ഒരു ഫെഡറൽ വ്യവസ്ഥയ്ക്ക് ചേർന്നതാണോ ഇത്തരം നടപടിയെന്നതാണ് ഉയരുന്ന ചോദ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിൽ ടാറ്റാ ഗ്രൂപ്പ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അമർത്യാസെൻ.