ജന്മം നൽകിയ മകൻെറ ജീവനെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒരു അച്ഛൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. അപൂർവരോഗം ബാധിച്ച മകൻ ഇനിയൊരിക്കലും ജീവിതത്തിലേക്ക് ആരോഗ്യത്തോടെ മടങ്ങിവരില്ലെന്നും ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിൽസിച്ചിട്ടും മകൻെറ ആരോഗ്യനിലയിൽ മാറ്റമില്ലെയെന്ന് സങ്കടത്തോടെ പറഞ്ഞുകൊണ്ടാണ് ദയാവധത്തിന് അനുവദിക്കണമെന്ന് അച്ഛൻ ആവശ്യപ്പെട്ടത്.
യുപിയിലാണ് സംഭവം ആഗ്രയിലെ രാജു എന്ന അച്ഛനാണ് അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമുള്ള മകന് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ടത്. കൂലിപ്പണിയെടുത്തു കുടുംബംപുലർത്തുന്ന രാജുവിനു താങ്ങാവുന്നതിലേറെക്കടങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. മകനെ ചികിൽസിക്കാനുള്ള അവസ്ഥയിലല്ലെന്നും അവൻെറ ചികിൽസയ്ക്കായി എന്തെങ്കിലും ധനസഹായം നൽകുകയോ അല്ലെങ്കിൽ ദയാവധത്തിനനുവദിക്കുകയോ വേണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതി പ്രണബ് മുഖർജിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി അഖിലേഷ് യാദവിനും രാജു കത്തെഴുതിയത്.
ദിവസവും ഭീമമായ തുകയാണ് മകൻെറ ചികിത്സയ്ക്കാവുന്നതെന്നും ഇതുതാങ്ങാനുള്ള സാമ്പത്തികശേഷിതനിക്കില്ലെന്നും മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് താൻ ഇങ്ങനെയൊരു കത്തെഴുതുന്നത് എന്നും കത്തിൽ രാജു വിശദീകരിക്കുന്നുണ്ട്.