നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് റിസർവ് ബാങ്ക്. വിവരങ്ങൾ പുറത്തുവിടുന്നത് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ്. വിവരങ്ങൾ വെളിപ്പെടുത്തുന്നവരുടെ ജീവൻ തന്നെ ചിലപ്പോൾ അപകടത്തിലായേക്കാമെന്നും ആർബിഐ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കൽ സംബന്ധിച്ച കാര്യങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ആർബിഐയുടെ പ്രതികരണം.
1000, 500 നോട്ടുകൾ അസാധുവാക്കുന്നതിനു മുമ്പ് എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്?, ഇതു സംബന്ധിച്ച പഠന റിപ്പോർട്ടുകൾ എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാൽ ഇതൊന്നും വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ആർബിഐയുടെ മറുപടി. വിവരങ്ങൾ പുറത്തുവരുന്നത് ഇന്ത്യയുടെ ദേശീയതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അവർ മറുപടി നൽകി.
നോട്ട് അസാധുവാക്കലിനുള്ള നിർദേശം കേന്ദ്രസർക്കാരാണ് നൽകിയതെന്നാണ് ആർബിഐ പറയുന്നത്. പാർലമെന്ററി പാനലിനു മുൻപിലായിരുന്നു ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ആർബിഐയാണ് നോട്ട് അസാധുവാക്കലിന് നിർദേശം നൽകിയതെന്നായിരുന്നു പാർലമെന്റിനെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞിരുന്നത്.