മല്ലേശ്വരം മന്ത്രി മാളിന്റെ പിൻഭാഗത്തെ ചുവരും മേൽക്കൂരയുടെ ഭാഗവും ഇടിഞ്ഞു വീണ് രണ്ടു ജീവനക്കാർക്ക് പരുക്ക്. ഇതേ തുടർന്ന് മാൾ താൽക്കാലികമായി അടച്ചുപൂട്ടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാളിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്ററന്റിന്റെ ചുവരുൾപ്പെടെയാണ് താഴേക്കു പതിച്ചത്. പിൻഭാഗത്തെ മുറ്റത്ത് ജോലി ചെയ്യുകയായിരുന്ന ലക്ഷ്മമ്മയ്ക്കും (56) ഒരു യുവാവിനുമാണ് പരുക്കേറ്റത്. ഇവരെ കെസി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
അപകടത്തെ തുടർന്നുണ്ടായ ബഹളത്തിനിടെ മാളിനുള്ളിൽ ഉണ്ടായിരുന്ന ആയിരക്കണക്കിനു ജനങ്ങളും ജീവനക്കാരും പരിഭ്രാന്തിയിലായി. തുടർന്ന് ഇവിടത്തെ കടകളിലും തിയറ്ററിലും ഭക്ഷണശാലകളിലും മറ്റുമുണ്ടായിരുന്ന ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ച് മാൾ അടച്ചുപൂട്ടി. തിയറ്ററുകളിലെ പ്രദർശനവും മറ്റും പാതിവഴിയിൽ നിർത്തിവച്ചായിരുന്നു ഇത്. അപകടത്തെ തുടർന്ന് മാളിനു സമീപത്തുകൂടിയുള്ള നമ്മ മെട്രോ സർവീസുകൾ നിർത്തിവച്ചു. മാളിനുള്ളിലെ പരിഭ്രാന്തി മെയിൻറോഡിലുണ്ടായിരുന്ന ജനങ്ങളിലേക്കും പടർന്നു. മല്ലേശ്വരം പൊലീസും ഫയർഫോഴ്സും ചേർന്നാണ് ജനങ്ങളെ ഒഴിപ്പിച്ചത്. എസിയിൽ നിന്നു വെള്ളം ചോർന്നതിനെ തുടർന്ന് ചുവര് കുതിർന്നതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നതായി ബെംഗളൂരു മഹാനഗരസഭാ (ബിബിഎംപി ) വെസ്റ്റ് ഡിവിഷൻ ചീഫ് എൻജിനീയർ ബെട്ടെഗൗഡ പറഞ്ഞു.
മാളിനു പുറത്തേക്ക് തള്ളിനിൽക്കുന്ന ചുവരാണ് പ്രധാനമായും നിലം പതിച്ചത്. സംഭവത്തെ തുടർന്ന് മാളിന്റെ ഒക്യുപൻസി സർട്ടിഫിക്കറ്റ് താൽക്കാലികമായി റദ്ദാക്കുകയാണെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് അറിയിച്ചു. മേയർ ജി.പദ്മാവതിക്കൊപ്പം സംഭവസ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമേ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം പരിഗണിക്കൂ. അതുവരെ മാൾ അടഞ്ഞു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ കെട്ടുറപ്പിനെ കുറിച്ചും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ബിബിഎംപി വിശദമായ അന്വേഷണം നടത്തുമെന്നും തുടർന്ന് മറ്റു നടപടികളിലേക്കു കടക്കുമെന്നും മേയർ പറഞ്ഞു.