ഈ വർഷം ആദ്യ രണ്ടു മാസത്തിനുള്ളിൽ ജമ്മു കശ്മീരിൽ 26 സൈനികർക്ക് ജീവൻ നഷ്ടമായെന്ന് റിപ്പോർട്ട്. അൻപതു ദിവസത്തിനുള്ളിൽ 22 ഭീകരരെ സുരക്ഷാ സൈന്യം വധിക്കുകയും ചെയ്തു. 2010നു ശേഷം ഏറ്റവും കൂടുതൽ ഭീകരർ കൊല്ലപ്പെടുന്നത് ഈ വർഷമാണെന്നാണ് കണക്ക്. ഹിമപാതത്തിലാണ് ഒരു ഒാഫിസർ ഉൾപ്പെടെ 20 സൈനികർക്ക് ജീവൻ നഷ്ടമായത്. ആറ് സൈനികർ കൊല്ലപ്പെട്ടത് ഭീകരരുമായുള്ള ഏറ്റുമുട്ടലിലും ഭീകരവിരുദ്ധ തിരച്ചിലിനുമിടയിലാണ്. വിവിധ ഒാപ്പറേഷനുകളിൽ 22 ഭീകരരെ വധിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഫെബ്രുവരി 14ന് കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മേജർ റാങ്കിൽ ഉള്ള ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്നു ഭീകരരെയും ഈ ഒാപ്പറേഷനിൽ വധിച്ചു. ഇതിന് ഒരു ദിവസം മുൻപ് ബന്ദിപ്പോര ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് ജീവൻ നഷ്ടമായി. ഫെബ്രുവരി 12ന് നാല് ഭീകരരെ കുൽഗാമിൽ വധിച്ചു. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള വെടിവയ്പ്പിനിടെ ഒരു പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. സൈനിക നടപടിക്കു ശേഷം കല്ലേറ് നടത്തിയ ജനക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ മറ്റൊരു പ്രദേശവാസിയും കൊല്ലപ്പെട്ടു.
ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷം ജമ്മു കശ്മീരിൽ നിന്നു നൂറോളം യുവാക്കൾ ഭീകരസംഘടനകളിൽ അംഗമായെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ വർഷം ജനുവരി ഒന്നു മുതൽ ഇതുവരെ ഏതാണ്ട് 50 ഒാപ്പറേഷനുകൾ സംഘടിപ്പിച്ചു. ഇതിൽ 16 ഒാപ്പറേഷനുകളിലാണ് 22 ഭീകരരെ വധിക്കുകയും മൂന്ന് ഭീകരരെ പിടികൂടുകയും ചെയ്തത്. ഭീകരസംഘടനകളുമായി ബന്ധമുള്ള 40 പേരെ കസ്റ്റഡിയിൽ എടുത്തുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.