ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ആദ്യമുറിവായിരുന്നു ജനലക്ഷങ്ങളുടെ പലായനം. വിഭജനത്തെതുടര്‍ന്ന് ലക്ഷക്കണക്കിനു പേരാണ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പലായനം ചെയ്തത്. എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യയിലെ ബന്ധുക്കളെ തേടി നൂറുകണക്കിനു പേരാണ് ഓരോ വര്‍ഷവും പാക്കിസ്ഥാനില്‍ നിന്ന്് മടങ്ങിവരുന്നത്.
ഡല്‍ഹി മജ്നു കാ തിലയിലെ ഈ ചെറിയ കടയില്‍ നിന്ന്ലഭിക്കുന്ന സമ്പാദ്യത്തില്‍ ധ്യാന്‍ലാല്‍ജി പൂര്‍ണതൃപ്തനാണ്. പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ ഒറ്റപ്പെട്ട ജീവിതം മടുത്തതോടെ പൂര്‍വപിതാക്കന്‍മാരുടെ മണ്ണായ ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹം തോന്നിയത്. പിതാവിനും ബന്ധുക്കള്‍ക്കും ഇതേ ആഗ്രഹമാണെന്നറിഞ്ഞതോടെ ഇന്ത്യയിലേക്ക് തീര്‍ഥാടനത്തിനെന്ന പേരില്‍ 2014 ല്‍ വണ്ടികയറി. ഡല്‍ഹിയിലെത്തിയശേഷം പിന്നീട് മടങ്ങിപ്പോയില്ല. സര്‍ക്കാരിന്‍റെ പൂര്‍ണഅനുവാദം കൂടി ലഭിച്ചതോടെ ഇന്ത്യക്കാരനായി താമസവുമാക്കി. ഡല്‍ഹിയിലെ രോഹിണി, അശോക് നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി ആയിരത്തോളം പേരാണ് 2014 ല്‍ മാത്രം പാക്കിസ്ഥാനില്‍ നിന്നെത്തിയത്.
ആയിരത്തോളം പേരാണ് പാക്കിസ്ഥാനിലെ വിവിധയിടങ്ങളില്‍ ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്നതെന്നാണ് ധ്യാന്‍ലാല്‍ജി പറയുന്നത്. 1947 ലെവിഭജനത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് ലക്ഷക്കണക്കിനു പേരാണ് ഇന്ത്യയിലെത്തിയത്. അവരുടെ തലമുറകള്‍ ഡല്‍ഹി, പഞ്ചാബ്, മുംബൈ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വിഭജനത്തിന്‍റെ മുറിവുകളുമായി താമസിക്കുന്നുണ്ട്. പലരുടേയും ബന്ധുക്കള്‍ ഇപ്പോഴും പാക്കിസ്ഥാനിലാണ്. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വേഗത്തില്‍ അവസാനിക്കണമെന്നും അതുവഴി ബന്ധുക്കള്‍ക്കൊപ്പമായിരിക്കാന്‍ അവസരം ലഭിക്കുമെന്നുമാണ് ഏവരുടേയും പ്രതീക്ഷ.