ചെന്നൈ ∙ സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന മണൽ വ്യവസായി ജെ.ശേഖർ റെഡ്ഡിയുടെ ‘മാസപ്പടി’ പട്ടിക തമിഴ്നാട്ടിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ ഉറക്കം കെടുത്തുന്നു. അനധികൃത മണൽ ഖനനത്തിന് ഒത്താശ ചെയ്തതിനു പകരമായി രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും റെഡ്ഡി 400 കോടി രൂപ കൈക്കൂലി നൽകിയതിന്റെ രേഖകളടങ്ങിയ ഡയറിക്കുറിപ്പ് ആദായ നികുതി വകുപ്പ് കണ്ടെടുത്തിരുന്നു. മന്ത്രിമാർ, പ്രതിപക്ഷ പാർട്ടി നേതാക്കൾ, ഉന്നത ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ ഡയറിയിലുണ്ടെന്നാണു സൂചന.
അൻപതോളം പേരാണു പട്ടികയിലുള്ളതെന്നാണു വിവരം. ഇതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് രേഖകൾ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനു കൈമാറി. സംസ്ഥാന സർക്കാരാണ് അന്വേഷണത്തിന് ഉത്തരവിടേണ്ടത്. രണ്ടു ദിവസത്തിനകം വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമെന്നു സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ശേഖർ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഡിസംബറിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 34 കോടിയുടെ പുതിയ 2000 നോട്ട് ഉൾപ്പെടെ 142 കോടി പിടിച്ചെടുത്തിരുന്നു.
അന്വേഷണത്തിൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കണ്ടെടുത്തതിനെത്തുടർന്ന് റെഡ്ഡി അറസ്റ്റിലായി. റെഡ്ഡിയുടെ 33.74 കോടിയുടെ സ്വത്ത് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റെഡ്ഡിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണു മാസപ്പടി വിവരങ്ങളടങ്ങിയ ഡയറിക്കുറിപ്പ് കണ്ടെത്തിയത്. മന്ത്രിമാരുൾപ്പെടെ രാഷ്ട്രീയ നേതാക്കൾ, ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങി 50 പേരുകൾ ഡയറിയിലുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പളനിസാമി മന്ത്രിസഭയിലെ പ്രമുഖരടക്കം അണ്ണാഡിഎംകെ ഇരുവിഭാഗത്തിലേയും നേതാക്കൾ പട്ടികയിലുണ്ടെന്നു വ്യക്തമായ സൂചനയുണ്ട്.
മുൻ ചീഫ് സെക്രട്ടറി പി.രാമ മോഹന റാവുവിന്റെ മകൻ വിക്രം റാവുവും റെഡ്ഡിയും വ്യവസായ പങ്കാളികളാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് റാവുവിനു സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഭരണ കക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമുഖരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു റെഡ്ഡി പണം നൽകിയതിന്റെ രേഖകളും ഡയറിയിലുണ്ട്. പണം സ്വീകരിച്ചവരിൽ നിന്ന് റെഡ്ഡി ഒപ്പു ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തിൽ ശക്തമായ തെളിവാകും.
അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിടണമെന്ന് സ്റ്റാലിന്‍
ചെന്നൈ∙ മണൽ വ്യവസായി ശേഖർ റെഡ്ഡിയും അണ്ണാഡിഎംകെ നേതാക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗവർണർ സി.വിദ്യാസാഗർ റാവു അന്വേഷണത്തിന് ഉത്തരവിടണമെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ. പളനിസാമി സർക്കാരിലെ മന്ത്രിമാരുടെ പങ്കിനൊപ്പം മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ ഇടപാടുകളും അന്വേഷിക്കണം. പനീർസെൽവം മുഖ്യമന്ത്രിയായിരുന്ന കാലത്ത്, റെഡ്ഡിയുടെ ഇൻഷുറൻസ് കമ്പനിക്കു പ്രയോജനം ലഭിക്കുന്ന രീതിയിൽ സർക്കാർ പദ്ധതി പ്രഖ്യാപിച്ചതായി പ്രമുഖ തമിഴ് മാസിക വാർത്ത നൽകിയിരുന്നു.
സംസ്ഥാനത്ത് സർക്കാരിന്റെ അഴിമതി വിരുദ്ധ സംവിധാനങ്ങളെല്ലാം കുത്തഴിഞ്ഞ അവസ്ഥയിലാണ്. ലോകായുക്ത രൂപീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. വിജിലൻസ് തലപ്പത്ത് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവശ്യം നടപ്പാക്കിയിട്ടില്ല. അതിനാൽ, ഗവർണർ അന്വേഷണത്തിനു മേൽനോട്ടംവഹിക്കണം. ആദായനികുതി വകുപ്പ് കൈമാറിയ രേഖകളിൽ പേരുള്ള മന്ത്രിമാർക്കെതിരെ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നു പിഎംകെ നേതാവ് രാംദാസ് ആവശ്യപ്പെട്ടു.