രണ്ടില ചിഹ്നം അനുവദിച്ചുകിട്ടാൻ അണ്ണാ ഡിഎംകെ (അമ്മ) നേതാവ് ടി.ടി.വി. ദിനകരൻ ഹവാല ഏജന്റിന് വൻതുക നൽകിയതിന്റെ കൂടുതൽ തെളിവുകൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ചു. ചെന്നൈയിലെ വിവിധ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലൂടെയാണ് ദിനകരൻ പണമിടപാടുകൾ നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിനകരന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനും ആവശ്യപ്പെട്ടു.
ദിനകരനും ഇടനിലക്കാരൻ സുകാഷ് ചന്ദ്രശേഖരനും തമ്മിലുള്ള ഫോൺ സംഭാഷണമുൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ കേസിലെ നിർണായക വിവരങ്ങളൊന്നും ദിനകരൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സഹായി ജനാർദനൻ, അഭിഭാഷകൻ ബി. കുമാർ തുടങ്ങിയവരെയും ചോദ്യം ചെയ്തിരുന്നു.
ഏപ്രിൽ 25 നാണ് ദിനകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പനീർസെൽവം, പളനിസാമി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ച രണ്ടില ചിഹ്നം അനുവദിച്ചുകിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കോഴ നൽകാൻ ശ്രമിച്ചെന്നാണ് ദിനകരനെതിരായ കേസ്. ഇടനിലക്കാരൻ സുകാഷ് ചന്ദ്രശേഖരനെ അറിയില്ലെന്നും ആർക്കും പണം കൈമാറിയിട്ടില്ലെന്നുമാണ് ദിനകരന്റെ നിലപാട്.