ആർട് ഓഫ് ലിവിങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടിസ്. യമുനാ നദീതീരത്ത് ആർട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡൽഹി സർക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് ഉത്തരവാദികളെന്ന പ്രസ്താവനയുടെ പേരിലാണ് നടപടി. മേയ് ഒൻപതിനു മുമ്പ് നോട്ടിസിനു മറുപടി നൽകണം. നീതിനിർവഹണത്തിൽ ഇടപെടുന്ന പ്രസ്താവനയാണ് രവിശങ്കറിന്റേതെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ മനോജ് മിശ്ര നൽകിയ ഹർജിയിലാണ് നടപടി.
ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന നീതിനിർവഹണത്തിലുളള വ്യക്തമായ ഇടപെടലാണെന്നും ട്രൈബ്യൂണലിന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും വിമർശിക്കുകയും ചെയ്ത ട്രൈബ്യൂണൽ, നിങ്ങൾക്കു തോന്നുന്നതെല്ലാം വിളിച്ചു പറയാൻ ആരാണ് അധികാരം തന്നതെന്നും ചോദിച്ചു. സാമൂഹിക ഉത്തരവാദിത്തം പാലിക്കാൻ എല്ലാവർക്കും കടമയുണ്ടെന്ന് രവിശങ്കറിനെ ഓർമിപ്പിക്കുകയും ചെയ്തു.
ആർട് ഓഫ് ലിവിങ് പരിപാടി നടത്താൻ അനുമതി നൽകിയത് ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര, ഡൽഹി സർക്കാരുകളുമാണെന്നും പരിപാടിയുടെ ഭാഗമായി യമുനാ തീരത്ത് എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും ആയിരുന്നു രവിശങ്കറിന്റെ പ്രസ്താവന.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുനാ തീരത്ത് ആർട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടി നടന്നത്. നദീ തീരത്തെ പരിസ്ഥിതിക്കു വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണല്‍ ആര്‍ട് ഓഫ് ലിവിങ്ങിന് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു. നാശത്തിന്റെ തോത് മനസ്സിലാക്കാന്‍ പഠനം വേണമെന്നും തീരം പൂര്‍വസ്ഥിതിയിലാകാന്‍ പത്തു വർഷത്തോളമെടുക്കുമെന്നും അതിന് 42 കോടി രൂപയോളം ചെലവുണ്ടാകുമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.