കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് തമിഴ് കര്‍ഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂലനിലപാടുണ്ടായില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. അതേസമയം, വിവിധരാഷ്ട്രീയ നേതാക്കളും യുവജനസംഘടനകളും സമരത്തിന് പിന്തുണപ്രഖ്യാപിച്ചു.
കടക്കെണിയില്‍ മുങ്ങി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായാണ് തുടര്‍ച്ചയായ പതിനേഴാം ദിവസവും ഡല്‍ഹി ജന്ദര്‍മന്ദിറില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, കാവേരി നദിയിലെ നീരൊഴുക്കു വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന് ആനുപാതികമായ വില ലഭ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് ഉറപ്പ് നല്‍കിയ പ്രധാനമന്ത്രിയും ധനമന്ത്രിയും വഞ്ചിച്ചതായും കര്‍ഷകര്‍ ആരോപിച്ചു. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണയുമായി സമരവേദിയിലെത്തി.
കേന്ദ്രസര്‍ക്കാര്‍ ഇതേ നിലപാട് തുടര്‍ന്നാണ് ജല്ലിക്കെടട്ട് പ്രക്ഷോഭ മാതൃകയില്‍ പ്രതിഷേധിക്കാനാണ് തമിഴ് കര്‍ഷകരുടെ തീരുമാനം. ഈ തീരുമാനത്തിന് പൂര്‍ണപിന്തുണയുമായി യുവജനങ്ങളുടേയും വിദ്യാര്‍തികളുടേയും സംഘടനകള്‍ രംഗത്തെത്തി.