പാക്കിസ്ഥാനിൽ നേരിട്ട കൊടുക്രൂരതകൾ തുറന്നുപറഞ്ഞ് പാക്ക് സൈന്യത്തിന്റെ പിടിയിൽപ്പെട്ട ഇന്ത്യൻ സൈനികൻ. അബദ്ധത്തിൽ അതിർത്തി കടന്നതിനെ തുടർന്ന് പിടിയിലായ ചന്തു ബാബുലാൽ ചൗഹാനാണ് അയൽരാജ്യത്തു നേരിട്ട തിക്താനുഭവങ്ങൾ നാടിനുമുന്നിൽ വെളിപ്പെടുത്തിയത്. ഒരുഘട്ടത്തിൽ തന്നെയൊന്നു കൊന്നുതരൂ എന്നു പോലും പാക്ക് സൈനികരോട് യാചിക്കേണ്ടി വന്നതായി ചൗഹാൻ പറഞ്ഞു. മരണമുറപ്പിച്ചാണ് അവരുടെ കസ്റ്റഡിയിൽ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്നെ പിടികൂടിയ ഉടൻ വസ്ത്രമഴിച്ച് അവർ പരിശോധിച്ചു. കൈകാലുകൾ കെട്ടി ഒരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പിന്നീട് വളരെ ക്രൂരമായി മർദ്ദിച്ചു. എന്നെ കൊന്നുകളയാൻ പോലും അവരോടു പറഞ്ഞു. ജീവിതം അവസാനിക്കുകയാണെന്നാണ് കരുതിയതെന്നും ചൗഹാൻ പറഞ്ഞു. മറാത്തി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.