അബുദാബി: അടുത്ത മാസം(ഫെബ്രുവരി) ഒന്നുമുതൽ യുഎഇയിൽ ഇന്ധന വില കൂടുമെന്ന് ഉൗർജ മന്ത്രാലയം അറിയിച്ചു. പെട്രോളിന് ലിറ്ററിന് ഒൻപത് ഫിൽസും ഡീസലിന് ആറ് ഫിൽസുമാണ് വർധിക്കുക.
ഇതുപ്രകാരം പെട്രോൾ സൂപ്പർ– 98 ലിറ്ററിന് രണ്ട് ദിർഹം(നിലവിൽ 1.91 ദിർഹം), സ്പെഷ്യൽ–95ന് 1.89(1.80), ഇ– പ്ലസ്–91ന് 1.82(1.73) ദിർഹവുമാണ് നൽകേണ്ടത്. ലിറ്ററിന് രണ്ട് ദിർഹമായിരിക്കും ഫെബ്രുവരിയിലെ ഡീസൽ വില. ഇൗ മാസം ഇത് 1.94 ദിർഹമാണ്.
ആഗോളതലത്തിൽ എണ്ണവില വർധിച്ചതാണ് ഇന്ധന വില കൂടാൻ കാരണമായത്. തങ്ങളുടെ ഉത്പാദനം ജനുവരി ഒന്നുമുതൽ പ്രതിദിനം 18 ലക്ഷം ബാരലായി കുറയ്ക്കാൻ ഒപെക്, ഒപെക് ഇതര അംഗങ്ങൾ തമ്മിൽ ചരിത്രപരമായ കരാറിലെത്തിയതാണ് എണ്ണവില വർധിക്കാനിടയാക്കിയത്. ആഗോളമാർക്കറ്റിൽ ക്രൂഡ് ഒായിൽ വില ബാരലിന് 55.52 യുഎസ് ഡോളറും വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയേറ്റ് ബാരലിന് 53.17 യുഎസ് ഡോളറുമാണ്.