ലോക റെക്കോര്‍ഡുകളുടെയും വിസ്മയങ്ങളുടെയും നഗരമായ ദുബായ് മറ്റൊരു നേട്ടത്തിന് കൂടി വേദിയാകുന്നു. യുഎഇ ദേശീയ കായിക ദിനമായ ഫെബ്രുവരി 16 ന് വൈകിട്ട് 4.45ന് ദുബായ് പൊലീസ് ഓഫീസേര്‍സ് ക്ലബിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിൽ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന കരാട്ടെ കത്ത അഭ്യാസം നടത്തിയാണ് യുഎഇ കരാട്ടെ ഫെഡറേഷന്‍ പുതിയ ചരിത്രം രചിക്കാനിറങ്ങുന്നത്. ഇന്ത്യക്കാരടക്കം ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ആറ് മുതൽ 70 വയസുവരെയുള്ള 5,000 അഭ്യാസികൾ റെക്കോർഡ് പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് ലോക കരാട്ടെ ഫെഡറേഷന്‍ വൈസ് പ്രസിഡൻ്റും യു എ ഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡൻ്റുമായ ജനറല്‍ നാസര്‍ അബ്ദുല്‍ റസാഖ് അല്‍ റസൂഖി പറഞ്ഞു. ഇന്ത്യക്കാരായ 2000 പേർ പങ്കെടുക്കും. ജപ്പാനിലെ ഒകിനാവയില്‍ 3,973 പേരെ അണിനിരത്തി കഴിഞ്ഞവർഷം സംഘടിപ്പിച്ച കരാട്ടെ പ്രകടനമാണ് നിലവിലെ ലോക റെക്കോർഡ്.
ലോക റെക്കോർഡ് പ്രകടനം വീക്ഷിക്കാനും വിലയിരുത്താനുമായി ഗിന്നസ് അധികൃതരെത്തും. പതിനയ്യായിരത്തിലേറെ കാണികളെയാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. യു എ ഇ ആയോധന കലാരംഗത്തെ ഏറ്റവും മികച്ച അനുഭവമായിരിക്കും ഇതെന്നു യു എ ഇ കരാട്ടെ ഫെഡറേഷന്‍ വൈസ്പ്രസിഡന്‍റ് മര്‍വാന്‍ മുഹമ്മദ് ഹുസൈന്‍ അലി സിൻഗേല്‍ പറഞ്ഞു. ആധുനിക ലോകത്തെ പ്രാധാന്യം മുന്‍നിര്‍ത്തി കരാട്ടെയുൾപ്പെടെ ആയോധന കലകളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനും താത്പര്യമുണർത്താനും പരിശീലിപ്പിക്കാനുമായി വിപുലമായ പദ്ധതികളാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ചു യു എ ഇ കരാട്ടെ ഫെഡറേഷന്‍ നടത്തി വരുന്നത്. ഏഷ്യവിഷന്‍ മീഡിയാ ഇവൻ്റുമായി സഹകരിച്ചാണ് ഈ ലോക റെക്കോർഡ് പ്രകടനം ഒരുക്കുന്നത്. യുഎഇ കരാട്ടെ ഫെഡറേഷന്‍ ഡയറക്ടർ മുഹമ്മദ് അബ്ബാസ്, ഏഷ്യാവിഷന്‍ എം ഡി നിസ്സാര്‍ സെയ്ദ് , യു എ ഇ കരാട്ടെ ഫെഡറേഷന്‍ കോഒാര്‍ഡിനേറ്റര്‍ സി. വി. ഉസ്മാന്‍ എന്നിവരും സംബന്ധിച്ചു. ഫോൺ: 055 2610088