റിയാദ്: വിവാഹമോചനത്തിനു കേസ് കൊടുത്ത ഭാര്യക്കെതിരെ 'പിഴ' കൊണ്ട് പ്രതികാരം. റിയാദിലെ ഒരു സ്വദേശിയാണ് ജീവിതത്തിൽ നിന്നു ഒഴിവാക്കാൻ കേസുകൊടുത്ത ഭാര്യക്ക് ട്രാഫിക് പിഴ വാങ്ങിക്കൊടുത്തു അരിശം തീർക്കാൻ തീരുമാനിച്ചത്.
കൂടെക്കഴിയാൻ താൽപര്യമില്ലാത്തതിനാൽ വേർപിരിയാൻ വേണ്ടി ഭാര്യയാണ് കോടതിയിൽ കേസ് കൊടുത്തത്. ഇതിനു പ്രതികാരം തീർക്കാൻ ഭർത്താവ് സ്വീകരിച്ചത് അൽപ്പം വളഞ്ഞവഴിയായിരുന്നു. ഭാര്യയുടെ പേരിലുള്ള വാഹനമെടുത്ത് കറങ്ങി അടിക്കടി ഗതാഗത നിയമങ്ങൾ തെറ്റിച്ചു പിഴ കൊടുക്കുക. മൂന്നു ലക്ഷം റിയാൽ പിഴ ലഭിക്കുന്നത് വരെ ഭർത്താവിന്റെ വാഹനവുമായുള്ള 'പരാക്രമം' തുടർന്നു .
വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ട്രാഫിക് ശിക്ഷ നേരിടേണ്ട സ്ഥിതിഗതിയിൽ ഭാര്യയെത്തി. ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ ചെന്നപ്പോഴാണ് ഭർത്താവ് വരുത്തിവച്ച വിനയാണെന്നു വ്യക്തമായത്. ഗതാഗത വകുപ്പ് അധികൃതരുടെ മുന്നിൽ കാര്യം പറഞ്ഞു. ' ‘അശ്രദ്ധയോടെ ജീവിക്കുന്നവരെ നിയമം പരിരക്ഷിക്കില്ലെന്ന ' താക്കീതോടെ തൽക്കാലം അവർക്ക് പിഴയൊഴിവാക്കി കൊടുത്തതായി ജിദ്ദ ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ സുലൈമാൻ അൽസക്ക്രി അറിയിച്ചു. 375 ട്രാഫിക് നിയമലംഘനങ്ങളാണ് വാഹനത്തിന്റെ പേരിൽ ഉണ്ടായിരുന്നത്.
ത്വലാഖ് പോലെ ജനകീയമായാത്ത പദമാണ് 'ഖുൽഅ'. വിവാഹമോചനത്തിനു ഭർത്താവ് ഉപയോഗിക്കുന്ന അറബ് പദമാണ് ത്വലാഖ് എങ്കിൽ ഭാര്യക്ക് ഭർത്താവിനെ ഒഴിവാക്കാനുള്ള ഇസ്‌ലാമിക ശരീഅത്തിലെ ആനുകൂല്യമാണ് ഖുൽഅ.
ഈ കേസിൽ നിന്നു പിന്മാറാനുള്ള ഭർത്താവിന്റെ സമ്മർദ തന്ത്രമായിരുന്നു ട്രാഫിക് പിഴ. പക്ഷേ ട്രാഫിക് അധികൃതരുടെ അനുതാപത്തിൽ ഭർത്താവ് കൊടുത്ത പണി പാളുകയായിരിന്നു. വൻതുക ട്രാഫിക്ക് പിഴയായി അടക്കേണ്ട സാഹചര്യത്തിൽ നിന്നും മാനുഷിക പരിഗണന നൽകി രക്ഷിച്ചതിനു സ്വദേശി സ്ത്രീയും അവരുടെ പിതാവും ട്രാഫിക് ഡിപ്പാർട്ട്മെന്റിലെത്തി അധികൃതർക്ക് നന്ദി പറഞ്ഞു. ഭാര്യ നൽകിയ കേസിൽ അടുത്തമാസം കോടതി വിധി വരാനിരിക്കെയാണ് ഭർത്താവ് ട്രാഫിക് കേസിൽ കുടുക്കാൻ ശ്രമിച്ചത്.