ദുബായിലെ പാതകളിലൂടെ മുന്നും പിന്നും നോക്കാതെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് അപകടങ്ങളുടെ ഒാർമപ്പെടുത്തലുമായി ഒരു മലയാളി പെൺകുട്ടി. ഒരു ഹെയർ ബാൻഡ് കൊണ്ടാണ് ഇൗ പെണ്‍കുട്ടി 100 കിലോമീറ്റർ വേഗതയിലോടുന്ന ട്രക്കിൻ്റെ വേഗത കുറയ്ക്കുന്നത്.
റേഡിയോ മാംഗോയിലെ 962 ഡ്രൈവ് എന്ന ഡ്രൈവ് ടൈം പരിപാടിയിൽ വാഹങ്ങളുമായുള്ള ആളുകളുടെ ബന്ധം രസകരമായി ശ്രോതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന 'കാർ മേരാ യാർ ' എന്ന പരിപാടിയിലാണ് "ഷൈനു കൃഷ്ണ " എന്ന ട്രക്ക് ഡ്രൈവർ പിഴ ലഭിക്കാതെയും അപകടം വരുത്താതെയും വാഹനമോടിക്കാനുള്ള എളുപ്പ വഴി വെളിപ്പെടുത്തിയത്. ഷൈനു കൃഷ്ണ പ്രവാസ ജീവിതം തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു. പല ജോലികളും ചെയ്ത് ഒടുവിൽ ട്രക്ക് ഡ്രൈവർ ജോലി തിരഞ്ഞെടുക്കുകയായിരുന്നു. നിരത്തിൽ വാഹനം ഓടിക്കുമ്പോൾ നാട്ടിലെ കുടുംബത്തെ ഓർത്താൽ നമ്മളൊരിക്കലും അപകടം വരുത്തില്ല എന്നാണ് ഇദ്ദേഹത്തിൻ്റെ അഭിപ്രായം. അതിനായി ഷൈനു കണ്ടുപിടിച്ച മാർഗമാണ് ഏറ്റവും രസകരം. ഇദ്ദേഹം നാട്ടിൽ നിന്ന് പോരുമ്പോൾ, യുകെജിവിദ്യാർഥിനിയായ മകൾ കൈയിൽ തമാശയ്ക്ക് ഹെയർ ബാൻഡ് ഇട്ടുകൊടുത്തിരുന്നു. ഇത് ഉൗരിക്കളയാൻ ഷൈനു കൃഷ്ണന് തോന്നിയിരുന്നില്ല. ആ ഹെയർ ബാൻഡും കൊണ്ടാണ് ഷൈനു ദുബായിലെത്തിയത്. ഡ്രൈവർ ജോലിയിൽ പ്രവേശിച്ചപ്പോൾ തൻ്റെ വാഹനത്തിൻ്റെ ഗിയർ ലിവറിൽ ആ ഹെയർ ബാൻഡ് കുടുക്കിയിട്ടു. പിന്നീടങ്ങോട്ട് കഴിഞ്ഞ നാല് വർഷമായി അമിതവേഗതയടക്കമുള്ള നിയമലംഘനങ്ങൾക്ക് ഒരു പിഴ പോലും വാങ്ങാതെയാണ് ഷൈനു വാഹനം ഓടിക്കുന്നത്. മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോഴും ഡ്രൈവിങ് സമയത്തു ദേഷ്യം വരുമ്പോഴും ഷൈൻ ഗിയർ ലിവറിലെ മകളുടെ ഹെയർ ബാൻഡിൽ തലോടും. ഒരു നിമിഷം മകളുടെ നിഷ്കളങ്ക മുഖം മനോമുകുരത്തിൽ തെളിയും. പ്രയപെട്ടവർ സമ്മാനിച്ച ഇഷ്ടവസ്തുക്കൾ വാഹനങ്ങളിൽ കൺമുൻപിൽ വച്ചാൽ അവരും നമുക്കൊപ്പം ഉള്ളതായി തോന്നും എന്നാണ് ഈ പ്രവാസിയുടെ പക്ഷം.
റേഡിയോ മാംഗോ ആർജെ വീരുവിനോടാണ് ഷൈനു കൃഷ്ണ ഈ കഥ പറഞ്ഞത് . ഇഷ്ട വാഹങ്ങളുമായുള്ള ആത്മബന്ധം തുറന്നു പറയാനുള്ള അവസരമാണ് കാർ മേരാ യാർ എന്ന പരിപാടിയിൽ ഒരുക്കിയിട്ടുള്ളത്. എന്തായാലും കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വ്യത്യസ്നാതയ ഈ ഡ്രൈവറെ പരിചയപ്പെടാൻ ഒരുപിടി ശ്രോതാക്കളുടെ കോളുകളുമെത്തി.