ഒമാനിലെ സലാലയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹോട്ടല്‍ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനി സിന്ധുവാണ് കൊല്ലപ്പെട്ടത്. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്തു വെച്ചാണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് സിന്ധു കൊല്ലപ്പെട്ടത്. സിന്ധുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാവ് കൈവശപ്പെടുത്തിയിരുന്നു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആദമില്‍ വെച്ച് പ്രതി പിടിയിലായത്. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് പ്രതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മൃതദേഹം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും മറ്റുമുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.