ഒമാനിലെ നിര്‍മാണ കമ്പനികളിലെ 62 തൊഴില്‍ വിഭാഗങ്ങൾ മാനവ വിഭവശേഷി വകുപ്പ് ഏകീകരിക്കുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ എന്ന പേരിലാകും പുതിയ തസ്തിക അറിയപ്പെടുക. കമ്പനികള്‍ക്കിത് നേട്ടമാണെങ്കിലും പലരുടെയും ജോലി നഷ്ടപ്പെടാന്‍ ഇതിടയാക്കും.
തൊഴില്‍ ഏകീകരണമനുസരിച്ച് ഒന്നിലധികം ജോലികള്‍ ഒരാളെക്കൊണ്ട് ചെയ്യിക്കാം എന്നതിനാല്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് സംവിധാനത്തില്‍ പുതിയ തീരുമാനം ചേര്‍ക്കുന്നതോടെ നിലവിലെ നിയമ തടസം ഇല്ലാതാകും. മുൻപ് നിർമാണ മേഖലയിൽ തസ്തികകൾ മാറി ജോലിചെയ്താൽ പിഴ ഈടാക്കിയിരുന്നു. പെയിന്‍റര്‍ ആയി ജോലിചെയ്യുന്നയാള്‍ക്ക് തന്നെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ തസ്തികക്ക് കീഴില്‍ വരുന്ന പ്ലംബറുടെയും കല്‍പണിക്കാരുടെയും ജോലികളും ഇനി മുതൽ ചെയ്യാന്‍ കഴിയും.
പത്തു മുതല്‍ 12 ശതമാനം വരെ സ്വദേശിവത്കരണം പൂര്‍ത്തിയായ സ്ഥാപനങ്ങള്‍ക്ക് എത്ര വിദേശ തൊഴിലാളികളെയും റിക്രൂട്ട് ചെയ്യാനും അനുമതി ലഭിക്കും. എന്നാൽ ഇവ പാലിക്കാത്തവർക്ക് മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ലഭ്യമാവില്ല. നിർമാണ മേഖലയിൽ ഏകീകൃത വിസ വരുന്നതോടെ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ കുറവ് വരുമെങ്കിലും നേരിയ തോതിൽ ശമ്പളവർധനക്കും സാധ്യതയുണ്ട്.