ജിദ്ദയിലെ ഹറാസാത്തിന് സമീപത്തുള്ള അല്‍ മഹാമീദ് മേഖലയിലും മദീനയിലെ അല്‍ റിബ്വ മേഖലയിലും ഇന്ന്( ശനി) പുലര്‍ച്ചെ സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലിൽ ഏഴ് ഭീകരർ പിടിയിലായതായി റിപ്പോര്‍ട്ട്. ഐ.എസുമായി ബന്ധമുള്ള ഭീകരര്‍ ആണ് ഇവരെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
ജിദ്ദയിലെ അല്‍ മഹാമീദ് ഹറാസാത്ത് മേഖലയുടെ എതിര്‍ ദിശയില്‍ ആഴ്ചകള്‍ക്കുമുമ്പ് സുരക്ഷാ വിഭാഗം ഭീകര വേട്ട നടത്തിയിരുന്നു. സംഭവത്തില്‍ രണ്ടു ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയുമുണ്ടായി. അല്‍ മഹാമീദ് ഏരിയയിലെ താമസക്കാരുടെ സുരക്ഷക്കായി നേരത്തെതന്നെ സൈന്യം നിലയുറപ്പിക്കുകയും എയര്‍ഫോഴ്സിന്റെ സഹായത്തോടെ ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം ഉപരോധിക്കുകയും ചെയ്തു. ഭീകരരും സുരക്ഷാ വിഭാഗവും തമ്മില്‍ പരസ്പരം വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
മദീനയിലെ അല്‍ റിബ്വ ഏരിയയിലും സുരക്ഷാ വിഭാഗം ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം വളയുകയും ഉപരോധിക്കുകയും ചെയ്തു. മദീനയില്‍ പരസ്പരം വെടിവെപ്പോ മറ്റു അക്രമ പ്രവര്‍ത്തങ്ങളോ നടന്നതായി വിവരമൊന്നും ലഭിച്ചിട്ടില്ല. രണ്ട് സംഭവത്തെ കുറിച്ചും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.