ദുബായ്: ഉള്ളിൽ തീക്കനലാണെങ്കിലും സ്വന്തം നാടിൻറെ ശീതളവും സ്വച്ഛവുമായ ചിത്രം മാലോകർക്ക് മുന്നിലെത്തിക്കുകയാണ് സഹോദരിമാരായ ഹയായും മറാമും. യുദ്ധത്തിലും പോരാട്ടത്തിലും പൊലിയുന്ന ജീവനുകളുടെ ദൈന്യമാർന്ന കഥകൾകൊണ്ടാണ് പലസ്തീൻ ലോകത്തിനുമുന്നിൽ ഒരു നോവായി നിൽക്കുന്നത്. എന്നാൽ, ഇതേ പലസ്തീനിലെ ഗാസ നഗരത്തിലാണ് ഈ പെൺകുട്ടികൾ താമസിക്കുന്നത്. ഒഴിയാബാധപോലെ യുദ്ധം വിട്ടുമാറാത്ത നഗരം. പിറന്നനാൾ മുതൽ യുദ്ധവും ഉപരോധവും കണ്ടു മടുത്ത പലസ്തീൻ പെൺകുട്ടികൾ അധിനിവേശത്തിന്റെ യാതന പേറുമ്പോഴും നാടിൻറെ ദുഷ്‌പേര് മാറ്റാൻ യൂ ട്യൂബ് ചാനൽ തുടങ്ങിയതാണ് കൗമാരക്കാരായ മൊഞ്ചത്തിമാർ അറബ് ലോകത്ത് ശ്രദ്ധേയരായത്.
വീടിന്റെ ഒരു മുറി ചാനൽ സ്റ്റുഡിയോ ആക്കി രൂപമാറ്റം വരുത്തിയിട്ടുണ്ട്. പിന്നീട് സമാധാനത്തോടെ ജീവിതം നയിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതം മനോഹരമായി ചിത്രീകരിച്ചു. ഗാസയിലെ പ്രാചീന പ്രവിശ്യയായ സൈത്തൂണിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലെ ഫ്ലാറ്റിലാണ് ചാനൽ സ്റ്റുഡിയോ സജ്ജീകരിച്ചത്. സർവകലാശാലയിലെ മീഡിയ വിഭാഗം പ്രൊഫസറായ പിതാവ് ഇസ്മാഈൽ ബർഗൂസ് ആണ് മക്കളെ പട്ടണത്തിനു പരിചിതമല്ലാത്ത പുതുമയുള്ള ദൃശ്യാവിഷ്കാരത്തിനു സഹായിക്കുന്നത്. ചാനൽ പരിപാടികളിലെ കണ്ടന്റുകൾ കണ്ടെത്തുന്നത് ഹയായും മറാമും മാത്രമാണ്.
ഗാസയിലെ മൈതാനത്ത് സന്തോഷത്തോടെ കാൽപ്പന്തു കളിയിൽ മുഴുകിയ കുട്ടികൾ, പൂന്തോട്ടങ്ങളിൽ പൂമ്പാറ്റകളെപ്പോലെ കളിച്ചുല്ലസിക്കുന്ന പലസ്തീൻ കുട്ടികൾ, അവർക്കു കാവലായി നിൽക്കുന്ന അമ്മാർ എല്ലാം ഗാസയുടെ ദൈനംദിനജീവിതത്തിൻറെ ഭാഗമാണ്. ഈ മണ്ണിൽ യുദ്ധം മാത്രമല്ല സന്തോഷം കളിയാടുന്ന പ്രദേശങ്ങളും ദിനങ്ങളുമുണ്ട് എന്നകാര്യം പുറംലോകത്തെ ചാനലിലൂടെ അറിയിക്കുകയാണ് സഹോദരിമാർ.
2016 ഓഗസ്റ്റിൽ തുടങ്ങിയ ചാനൽ ഇതിനകം 35 വീഡിയോ പരിപാടികൾ സംപ്രേഷണം ചെയ്തു. 80 ലക്ഷം ആളുകൾ ഇതിനകം ഇവരുടെ സന്തോഷം തൊട്ടുണർത്തുന്ന ഗാസ പരിപാടികൾ കണ്ടു. ഒന്നേകാൽ ലക്ഷം ആളുകളാണ് ഈ വീഡിയോകൾ പങ്കുവച്ചത്.
2006 മുതൽ ഇസ്രായേൽ മിസൈലുകളുടെയും തോക്കുകളുടെയും നടുക്കുന്ന ശബ്ദം പതിനഞ്ചുകാരി ഹയാക്കും പതിമൂന്നുകാരി മറാമിനും പരിചിതമാണ്. ഈ ദുരിതകഥകൾക്കപ്പുറമുള്ള, കാണുന്നവർക്കും കേൾക്കുന്നവർക്കും ആനന്ദമുണ്ടാക്കുന്ന കാഴ്‌ചകളിലേക്കാണ് ഇവർ ക്യാമറ തിരിച്ചത്. കുട്ടികൾക്ക് വർണം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും ഇവർ ചാനലിലൂടെ പുറത്തുവിടും. ബാല്യങ്ങളുടെ രചനാത്മകത പരിപോഷിപ്പിക്കുന്ന പരിപാടികളാണിത്.
സ്വന്തം നാട്ടിലും അറബ് രാജ്യങ്ങളിലും ഇന്നിവർ താരങ്ങളാണ്. സ്വപ്‌നങ്ങൾ നശിപ്പിക്കുന്ന അധിനിവേശത്തിൻറെ സർവ നെരിപ്പോടുകളും അനുഭവിക്കുന്ന നാട്ടിലെ പെൺകുട്ടികളുടെ ചാനലിനു നല്ല സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലസ്തീൻ ശൈലിയിലുള്ള ഇവരുടെ സഹൃദ സംഭാഷണത്തിനും ചടുല ചലനങ്ങൾക്കും പ്രേക്ഷകർ നാൾക്കുനാൾ വർധിക്കുകയാണ്.
തലയെടുപ്പുള്ള ഒരു മാധ്യമങ്ങൾക്കും താല്പര്യമില്ലാത്ത പലസ്തീൻ കാഴ്ച്ചകളാണ് രണ്ടു മിടുക്കികളും തന്മയത്തത്തോടെ അവതരിപ്പിക്കുന്നത്. യുദ്ധകാലത്തും സന്തോഷത്തിരി അണയാതെ സൂക്ഷിക്കുന്ന സാധാരണക്കാരുടെ ദൈനംദിന ജീവിത ചിത്രം ഇതിലൂടെ ലഭിക്കും.
‘സ്വീകാര്യത ലഭിക്കില്ലേ’ എന്നഭയം ഉണ്ടായിരുന്നെങ്കിലും പ്രോത്സാഹിപ്പിക്കുന്നവരുടെയും കാഴ്ച്ക്കാരുടെയും വർധന ഹയായുടെയും മറാമിന്റെയും ആത്മവിശ്വാസമാണ് വർധിപ്പിച്ചത്. എല്ലാ കുട്ടികളുടെയും കുഞ്ഞുമനസ്സ് മോഹിക്കുന്നപോലെ കൂടുതൽ സൗഹൃദം ഇവരും ആഗ്രഹിച്ചിരുന്നു. ഉപരോധം കൊണ്ട് ഉഴലുന്ന നാട്ടിൽ പുതിയ സഹൃദത്തിനു സാധ്യതയില്ല. വ്യത്യസ്തമായ ഒരു ചാനൽ പിറന്നതോടെ അതിർത്തികൾ ഭേദിച്ച സൗഹൃദം തുന്നിച്ചേർക്കാൻ ഈ സഹോദരിമാർക്ക് സാധിച്ചു.
ചാനൽ പ്രചാരത്തിൽ കുതിച്ചതോടെ ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ളവരുടെ സ്നേഹസഹൃദം ലഭിക്കുന്നതായി ഇവർ പറയുന്നു ചാനൽ വഴി കിട്ടുന്ന പുതു സഹൃദ വലയത്തിൽ സന്തോഷവതികളായാണ് ഹയായും മറാമും ഇപ്പോൾ ജീവിക്കുന്നത്. ‘ഇങ്ങനെയും പലസ്തീൻ ഉണ്ടോ’ എന്ന് സംശയിക്കുന്നവർക്കുള്ള സർഗാത്മക പ്രതികരണമാണ് സഹോദരിമാരുടെ യൂട്യൂബ് ചാനൽ.