ദോഹ ∙ മതേതര കക്ഷികൾക്കിടയിലെ ഭിന്നിപ്പാണു യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ വൻ വിജയത്തിനു കാരണമായതെന്നു മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി . ഈ തിരിച്ചടി താൽക്കാലികമാണ്. യാഥാർഥ്യം ഉൾക്കൊണ്ട് വർഗീയതയ്ക്കെതിരായി ദേശീയ തലത്തിൽ വലിയ മുന്നേറ്റമുണ്ടാകണമെന്നും അല്ലെങ്കിൽ ഇന്ത്യയുടെ അഖണ്ഡതയ്ക്കു തന്നെ ആപത്താണെന്നും അദ്ദേഹം പറഞ്ഞു.വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന കേരള മാതൃക നമ്മൾക്കു മുന്നിലുണ്ട്. ഇതു ദേശീയ തലത്തിൽ വ്യാപിപ്പിക്കാനാകും തന്റെ ശ്രമം. ദേശീയ തലത്തിൽ മതേതര കൂട്ടായ്മ രൂപീകരിക്കാൻ കഴിയുന്നതൊക്കെ ചെയ്യും.
നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവമാണു യുപിയിലെ ബിജെപി തരംഗത്തിനു കാരണമെന്നു കരുതുന്നില്ല. പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ബിജെപി മുന്നേറ്റം സാധ്യമാകാഞ്ഞത് ഇതിനു തെളിവാണ്. വർഗീയതയിൽ ഊന്നിയ തിരഞ്ഞെടുപ്പു പ്രചാരണവും യുപിയിൽ ബിജെപിയെ തുണച്ചു. മതേതര ശക്തികൾ ഒന്നിച്ചു നിന്നാൽ ബിജെപിയെ ചെറുക്കാനാകുമെന്നതിന്റെ തെളിവാണ് ബീഹാർ തിരഞ്ഞെടുപ്പു ഫലം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ബിജെപി തരംഗത്തിനു തൊട്ടുപിന്നാലെ വന്ന ബീഹാർ തിരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ ഒരുമിച്ചു നിന്നതോടെ ബിജെപി അടിപതറി. ഇതേ മാതൃകയിൽ എസ്പി–കോൺഗ്രസ് സഖ്യത്തിനൊപ്പം ബിഎസ്പിയും കൂട്ടുചേർന്നിരുന്നെങ്കിൽ യുപിയിലെ ഫലം മറ്റൊന്നായേനെ. മതേതര കക്ഷികൾ എന്ന് ഒരുമിക്കുന്നുവോ ആ നിമിഷം ബിജെപി അവസാനിക്കും.
ദേശീയ തലത്തിൽ മതേതര മുന്നണിക്കു നേതൃത്വം കൊടുക്കാൻ കോൺഗ്രസിനാണു കഴിയുക. എന്നാൽ കോൺഗ്രസ് മാത്രം വിചാരിച്ചാൽ മുന്നണിയുണ്ടാക്കാനാകില്ല. ഇതിനു പ്രാദേശിക കക്ഷികൾ കൂടി മനസ്സു വയ്ക്കണം. അനുഭവങ്ങളിൽ നിന്നു പഠിക്കണം.
ബിജെപിയെന്ന വലിയ വിപത്തിനെതിരെ മതേതര കക്ഷികൾ യാഥാർഥ്യം ഉൾക്കൊണ്ട് ഒന്നിക്കണം. ഇവർക്കിടയിലെ ചേരിതിരിവ് ഇന്ത്യയ്ക്ക് ആപത്താണ്. യുപിയിൽ ദളിത്, മുസ്‌ലിം, പിന്നാക്ക വിഭാഗക്കാർ എൺപതു ശതമാനമുള്ള മണ്ഡലത്തിൽ പോലും ബിജെപി ജയിച്ചത് അത്ഭുതമാണ്. വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി പോലും ആരോപണം ഉയർന്നിട്ടുണ്ട്. യുപിയിൽ ന്യൂനപക്ഷങ്ങൾക്കു പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഇത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടതുമുന്നണി ഭരണത്തിന്റെ ഗുണദോഷ ഫലങ്ങൾ മലപ്പുറം പാർലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫാഷിസ്റ്റ് ഭീഷണിക്കു രാജ്യത്തെ വിട്ടു കൊടുക്കണോ എന്നതാണു മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പിൽ വയ്ക്കുന്ന മുഖ്യവിഷയം. പ്രതിപക്ഷം നിയമസഭയിലുൾപ്പെടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവച്ച വി.എം സുധീരനെ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചികിൽസയ്ക്കു വേണ്ടിയാണു രാജി വച്ചത് എന്നാണു തന്നോടു പറഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്ലെങ്കിലും സുധീരൻ യുഡിഎഫിന്റെ ശക്തനായ നേതാവാണെന്നും അതു തുടർന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.