ജിദ്ദ : ഇന്ത്യൻ കോൺസുലേറ്റിൽ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിനു മാത്രമായി സംഘടിപ്പിച്ച പാസ്‌പോർട്ട് ഓപ്പൺ ഫോറം പരാതിക്കാരുടെ ബാഹുല്യംകൊണ്ടും മലയാളി സംഘടനകളുടെ സഹകരണംകൊണ്ടും ശ്രദ്ധേയമായി. നാലു മണിക്കൂറിനുള്ളിലായി ആയിരത്തോളം പരാതികളാണ് ഓപ്പൺ ഫോറത്തിലെത്തിയത്. പരാതിക്കാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.അതും മലബാറിൽ നിന്നുള്ളവർ . ഇതിൽ പൂർണമായും പരിഹരിക്കപ്പെട്ട പരാതികൾ വിരലിലെണ്ണാവുന്നതേയുള്ളൂ. എങ്കിലും പരാതികളെല്ലാം സ്വീകരിച്ചത് പ്രതീക്ഷക്കു വക നൽകി. പാസ്‌പോർട്ട് എടുത്ത് അഞ്ചു വർഷത്തിനകമുള്ള പരാതികളും മതിയായ രേഖകൾ ഉള്ള പരാതികളുമാണ് പരിഹരിച്ചത്. അതിനേക്കാളുപരി പാസ്‌പോർട്ടിലെ തെറ്റുകൾ തിരുത്തുന്നതിനും മാറ്റങ്ങൾ ആവശ്യമായവർക്ക് അതിനുള്ള പോംവഴികളും നിർദേശിക്കുന്ന അവബോധം നൽകാൻ കഴിഞ്ഞുവെന്നതും ഓപ്പൺ ഫോറത്തിന്റെ നേട്ടമായി.
1980ലെ പാസ്‌പോർട്ട് നിയമത്തിലെ 15 അനുച്ഛേദങ്ങൾ ഒൻപതാക്കി ചുരുക്കിയതുമൂലമുള്ള സൗകര്യങ്ങളെക്കുറിച്ച ബോധവൽക്കരണവും ഓപ്പൺഫോറത്തിലുണ്ടായി. പുതിയ പരിഷ്കാരമനുസരിച്ച് 1989 ജനുവരി 26 ശേഷം ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാവിന്‍െറയും പിതാവിന്‍െറയും പേര് ചേര്‍ക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും ഒരാളെ ചേര്‍ത്താല്‍ മതിയാകും. ഭാര്യയുടെയോ ഭര്‍ത്താവിന്‍െറയോ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. അസ്സല്‍ രേഖകള്‍ക്കൊപ്പം നല്‍കുന്ന കോപികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.
പേര് മാറ്റം, രക്ഷിതാക്കൾ, ഭാര്യ, ഭർത്താക്കന്മാർ എന്നിവരുടെ പേരുമാറ്റം, ജനന സ്ഥലവും തീയതിയും തിരുത്തൽ തുടങ്ങിയ പരാതികളാണ് ഏറെയും ഉണ്ടായിരുന്നത്. ഒന്നിൽ കൂടുതൽ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പരാതികൾ വിരളമായിരുന്നുവെങ്കിലും അത്തരം പരാതികൾ സ്വീകരിച്ചില്ല. ഓരോ ആവശ്യങ്ങൾക്കും വേണ്ടിയുള്ള 21 ഇനം വ്യത്യസ്തമായ അപേക്ഷ ഫോമുകൾ സംഘടനകളുടെ ഹെൽപ് ഡെസ്‌കുകൾ വഴി കോൺസുലേറ്റ് വിതരണം ചെയ്തിരുന്നു. . ഓപ്പൺ ഫോറം തുടങ്ങുന്നതിനു മുൻപായി പരാതിക്കാർക്കു നൽകേണ്ട നിർദേശങ്ങളെയും സഹായങ്ങളെയുംകുറിച്ച അവബോധം സാമൂഹ്യ സംഘടനാ നേതാക്കൾക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥർ നൽകി.
ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു പാസ്‌പോർട്ട് ഓപ്പൺ ഫോറം പ്രഖ്യാപനമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അപൂർവം ചില സാമൂഹ്യ പ്രവർത്തകരൊഴികെ മറ്റാരും പരാതിക്കാരെ സാഹയിക്കാൻ എത്തിയിരുന്നില്ല. അതേ സമയം മലയാളി സമൂഹത്തിന്റെ ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹ്യ സഘടനകളും നേതാക്കളും പരാതിക്കാരെ സഹായിക്കുന്നതിനും അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകുന്നതിനുമായി രണ്ട് ഹെൽപ് ഡസ്‌ക് തുറന്നിരുന്നു. വിവിധ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ഓപ്പൺഫോറം തുടങ്ങി അവസാനിക്കുന്നതുവരെ സഹായവുമായി രംഗത്തുണ്ടായിരുന്നു.
പാസ്‌പോർട്ടുകളിൽ തിരുത്തലുകൾ വരുത്തുമ്പോൾ ജവാസാത്തിനെ വിവരങ്ങൾ അറിയിക്കുന്നതിനുള്ള നടപടികൾ കോൺസുലേറ്റിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് വിവിധ സംഘടനാ നേതാക്കൾ അഭ്യർഥിച്ചിരുന്നു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഓപ്പൺ ഫോറത്തിന് നേതൃത്വം നൽകിയ ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം പറഞ്ഞു. ഓപ്പൺ ഫോറത്തിന് നല്ല പ്രതികരണമാണ് ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിച്ചതെന്നും ഇത്തരം ഫോറങ്ങൾ തുടർന്നും നടത്തുമെന്നും ശാഹിദ് ആലം പറഞ്ഞു. ഓപ്പൺ ഫോറവുമായി സഹകരിച്ച സംഘടനകളെയും നേതാക്കളേയും ഡെപ്യൂട്ടി കോൺസൽ ജനറൽ അഭിനന്ദിച്ചു. കോൺസൽ അനന്ത് കുമാർ, വൈസ് കോൺസൽമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. മുഹമ്മദ്കുട്ടി, അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, പി.എം.എ ജലീൽ, ജമാൽ ആനക്കയം, കെ.എം. ഷെരീഫ് കുഞ്ഞ്, കെ.ടി.എ മുനീർ, അബ്ദുൽ മജീദ് നഹ, സാക്കിർ ഹുസൈൻ എടവണ്ണ, അലി തേക്കുതോട് , വി.കെ. റഊഫ്, ഫിറോസ് മുഴുപ്പിലങ്ങാട്, അബ്ദുറഹ്മാൻ വണ്ടൂ , അഷ്‌റഫ് മൊറയൂർ , ഷൗക്കത്ത് ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.