പൊന്നു വിളയുന്ന നാട്ടിൽ പൊന്നോളം വിലയുമായി ഹസാവി . ലോകത്തിലെ ഏറ്റവും വിലകൂടിയ അരി ഇനങ്ങളിൽ ഒന്നാണ് ഹസാവി എന്ന ചുവന്ന അരി. ഫ്രാൻസ് , ഇറ്റലി, എന്നീ രാജ്യങ്ങളിലും ഏഷ്യയിലെ ചിലയിടങ്ങളിലും വളരെ ചെറിയ തോതിൽ മാത്രം കൃഷി ചെയ്യുന്ന അപൂർവ ഇനത്തിൽപ്പെട്ട അരിയാണിത്. സൗദിയുടെ ഭക്ഷണത്തളിക എന്നറിയപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സ (അൽ ഹസ)യിലാണ് ഹസാവി സമൃദ്ധിയായി വളരുന്നത്. അൽ ഹസയിൽ വിളയുന്നതിനാലാണ് ഇത് ഹസാവി എന്ന പേരിലറിയപ്പെടുന്നത് . പ്രകൃതി വിസ്മയങ്ങളുടെ കേന്ദ്രമായ കിഴക്കൻ പ്രവിശ്യയുടെ അഭിമാനമാണ് ഹസാവി. കിലോ ഗ്രാമിന് അൻപത് സൗദി റിയാലിനു(ഏകദേശം 850 രൂപ) മുകളിലാണ് ഈ അരിയുടെ വില.ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയും പതിനായിരം ഹെക്ടറിലേറെ വിസ്തൃതിയുള്ള കാര്‍ഷിക മേഖലയുമായ അല്‍ അഹ്‌സയുടെ തനത് നെല്ലിനം. മുപ്പത് ലക്ഷത്തിലേറെ ഈന്തപ്പനകളാണ് അൽ അഹ്‌സയിലുള്ളത്. ഈ ഈന്തപ്പനത്തണലില്‍ വിളയുന്ന അതി വിശിഷ്ടമായ ഹസാവി ചുവപ്പരി ലോകത്തെ തന്നെ ഏറ്റവും വിലയേറിയ അരി ഇനങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.
അൽ ഹസയിലെയും ഹുഫൂഫിലെയും ഈന്തപ്പനത്തോട്ടങ്ങളിലും അതിനു ചാരെയുമാണ് ഹസാവി പാടങ്ങൾ കൂടുതലായുമുള്ളത്. ധാരാളം ലവണങ്ങളടങ്ങിയ മണ്ണിലാണ് സാധാരണയായി ഹസാവി വളരുക .അൽ അഹ്‌സയിലെ പ്രത്യേക കാലാവസ്ഥയില്‍, തനത് രീതികളില്‍ വളര്‍ത്തപ്പെടുന്ന ഹസാവിയുടെ പരിപാലനം ഏറെ ശ്രമകരമാണെന്ന് കര്‍ഷകർ പറയുന്നു. ധാരാളം വെള്ളം ആവശ്യമായി വരുന്ന ഈ ധാന്യം വളരെ കഷ്ടപ്പെട്ടാണ് കൃഷിയിറക്കുന്നത്. ജല സ്രോതസ്സുകളുടെ ദൗര്‍ലഭ്യം ഈ വിളക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഈ വിളയുടെ കൃഷി രീതിയും വംശനാശ ഭീഷണിയും പ്രമേയമാക്കി നിരവധി ഡോക്യുമെന്ററികളും ഫീച്ചറുകളും പുറത്തിറങ്ങിയിട്ടുണ്ട്.
വേനല്‍ പോകുന്നതോടെയാണ് ഇതിന് കൃഷിയിറക്കുക. സാധാരണയില്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍. അതിനു മുമ്പ് കര്‍ഷകര്‍ നിലം ഉഴുത് പാകമാക്കി വെക്കും. വിള പരിപാലനവും വളരെ കടുത്തതാണ്.മുളപ്പിച്ച ഞാറുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുക്കിയിടുകയാണ് ആദ്യഘട്ടം. മാറ്റി നട്ടുകഴിഞ്ഞാല്‍ ആഴ്ചയില്‍ അഞ്ചുദിവസം കൃത്യമായി വെള്ളം ഒഴിച്ചുകൊടുക്കണം. നാലുമാസം കൊണ്ട് വിളവെടുക്കാം. പൊതുവെ ചൂടുകൂടിയ ഇടങ്ങളിലാണ് ഹസാവി നന്നായി വളരുന്നത്. താപനില 48 ഡിഗ്രിയില്‍ എങ്കിലും എത്തിയാലേ മികച്ച വിളവും രുചിയും ലഭിക്കുകയുള്ളു. ചൂട് കുറഞ്ഞാല്‍ ഗുണവും കുറയും. ഒരേസമയം ചൂടും കൃത്യമായ ജലസേചനവുമാണ് ഹസാവിയുടെ ഗുണമേന്മയെ നിര്‍ണയിക്കുന്നത്. ധാരാളം വെള്ളം ഉപയോഗിക്കുന്ന ഇനവുമാണ് ഹസാവി. ദീര്‍ഘകാലത്തേക്ക് അതിന്‍െറ വേരുകള്‍ വെള്ളം ശേഖരിച്ച് വെക്കുന്നു. അതുകൊണ്ട് തന്നെ നന്നായി ജലാംശമുള്ള പ്രദേശങ്ങളിലാണ് അല്‍ അഹ്‌സയിലെ കര്‍ഷകര്‍ ഹസാവി കൃഷിചെയ്യുന്നത്.
ഹസാവി അരിയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും മറ്റു പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലിനു ബലക്ഷയം സംഭവിച്ചവര്‍ക്കും, സന്ധിവാതം പിടിപെട്ടവര്‍ക്കും മുന്തിയ ഇനം ഔഷധമാണ് ഹസാവി. പ്രസവ ശുശ്രൂഷക്ക് നല്ലൊരു മരുന്നായും ഇത് ഉപയോഗിച്ച് വരുന്നു. ബലക്ഷയമോ തളര്‍ച്ചയോ നേരിടുന്ന ആര്‍ക്കും ഹസാവി അരി വെച്ച് കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും. കൃഷിക്കാരുടെ അഭാവം, കൃഷി ചെയ്യാനുള്ള പ്രയാസം, വളര്‍ച്ചാ കാലഘട്ടത്തിന്റെ ദൈര്‍ഘ്യം എന്നിവ കാരണം വളരെ വില കൂടുതലാണിന്ന്.
ജലലഭ്യത കുറഞ്ഞുവരുന്നതിനാല്‍ കൃഷിയിടങ്ങള്‍ ചുരുങ്ങുന്നത് നെല്‍കൃഷിയെയും അടുത്തിടെയായി ബാധിച്ചിട്ടുണ്ട്. വര്‍ഷംതോറും ഹസാവി പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരികയാണ്.വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടെങ്കിലും ഹസാവി അരി കുറച്ചുമാത്രമാണ് വില്‍പനക്ക് എത്താറുള്ളത്. കൂടുതലും പ്രാദേശികമായി തന്നെ വിറ്റുപോകുകയാണ്. ഇതിന്‍െറ ഒൗഷധഗുണം കണ്ടറിഞ്ഞ് സൗദിയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അരി വാങ്ങാനായി ഇവിടെ എത്താറുമുണ്ട്. അല്‍ അഹ്‌സയിലെ പാരമ്പര്യ ഭക്ഷണം ഹസാവി അരികൊണ്ടുണ്ടാക്കിയ ഐഷ് ഹസാവി(ഹസാവി റൊട്ടി ) ആണ്.