കൽബ ∙ ആളിപ്പടർന്നെത്തിയ മരണം തൊട്ടരികിലെത്തിയത് ഷാഫിയെ വിളിച്ചറിയിച്ച് ഹുസൈൻ യാത്രയായി. വിൻഡോ എസി ഇളക്കിമാറ്റി അതുവഴി കഷ്ടിച്ചു രക്ഷപ്പെട്ട ഷാഫിയും കൂടെയുള്ളവരും വാതിൽതുറക്കാൻ ഹുസൈനോടുവിളിച്ചുപറഞ്ഞെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. അപ്പോഴേക്കും തീയും പുകയും ഗോഡൗണിനെയാകെ വിഴുങ്ങിയിരുന്നു.
തീ ആളിപ്പടരുന്നത് ആദ്യമറിഞ്ഞത് ഹുസൈൻ ആയിരുന്നു. കൽബ ടൗണിൽ താമസിച്ചിരുന്ന സ്ഥാപനയുടമ അബ്ദുൽ മജീദിനെ ഈ വിവരം ഫോണിൽ അറിയിക്കുകയും ചെയ്തു. എട്ടുമണിയോടെയായിരുന്നു അതെന്ന് മജീദിന്റെ ഫോണിലെ കോൾലിസ്റ്റിലുണ്ട്. മജീദ് ഉടൻ പൊലീസിനെ വിവരമറിയിച്ചശേഷം അപകടസ്ഥലത്തേക്കു കുതിച്ചു. എന്നാൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
പതിവുപോലെ വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാന് കിടന്നത്. ഏഴുപേർ മൂന്നു മുറികളിലായി കിടക്കുകയായിരുന്നു. മരിച്ച ഹുസൈൻ, ഷിഹാബുദ്ദീൻ, നിസാമുദ്ദീൻ എന്നിവരായിരുന്നു ഒരു മുറിയിൽ. ഷാഫി, അബ്ദുൽ കരീം, നൂറുദ്ദീൻ, അബ്ദുൽ മജീദ് എന്നിവർ മറ്റു രണ്ടു മുറികളിലും. പുലർച്ചെ നിസ്കാരത്തിന് എഴുന്നേറ്റ ശേഷം എല്ലാവരും വീണ്ടും കിടന്നു. സാധാരണ എട്ടുമണിയാകുമ്പോഴേക്കും എണീക്കാറുണ്ടെങ്കിലും ഇന്നലെ അവധിദിവസമായതിനാൽ നന്നായി ഉറങ്ങി.
ഹുസൈൻ ശക്തമായി കതകിൽ മുട്ടി വിളിക്കുന്നതുകേട്ടാണ് ഉണർന്നതെന്നു തിരുനാവായ സ്വദേശി ഷാഫി പറഞ്ഞു. കെട്ടിടത്തിനു തീപിടിച്ചെന്നും രക്ഷപ്പെടാനും വിളിച്ചുപറഞ്ഞു.
അപ്പോഴേക്കും മേൽക്കൂര വിണ്ടുകീറുകയും മുറി ചുട്ടുപഴുക്കുകയും ചെയ്തിരുന്നു. കതകുതുറന്നതും കനത്ത പുക അകത്തേക്കു അടിച്ചുകയറി. ഒപ്പം പൊള്ളുന്ന ചൂടും. ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പുക കയറാതെ പെട്ടെന്നു കതകുചാരി പുറത്തിറങ്ങാനുള്ള വഴിതേടി. എസി ഇളക്കിമാറ്റുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. കൂടെയുള്ളവരെ വിളിച്ചുണർത്തി ഏറെ പണിപ്പെട്ട് എസി തള്ളി താഴെയിട്ട് പുറത്തേക്കു ചാടി. അപ്പോഴേക്കും ചുട്ടുപഴുത്ത അലുമിനിയും ഷീറ്റിന്റെ ഭാഗങ്ങളും കമ്പിയുമെല്ലാം ദേഹത്തേക്കു വീണു. ഇവരുടെ കാലിനു പൊള്ളലേറ്റിട്ടിട്ടുണ്ട്.