ജിദ്ദ: പ്രവാസലോകത്ത് ഇ.അഹമ്മദിന് ഇഷ്ടതാവളമായിരുന്നു ജിദ്ദ. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ കഅബ കഴുകല്‍ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചവരിലൊരാളായിരുന്നു ഇ.അഹമ്മദ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗം സൗദി മലയാളികളെ ദുഃഖത്തിലാഴ്ത്തി. വിവിധ പ്രവാസി സംഘടനകളും ബിസിനസ് രംഗത്തെ പ്രമുഖരും സാധാരണക്കാരും അഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായും വ്യക്തിത്വങ്ങളുമായും ഇ. അഹമ്മദ് ഏറെ അടുപ്പവും ബന്ധവും പുലര്‍ത്തിയിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതൽ അഹമ്മദ് വന്നുപോയത് സൗദി അറേബ്യയില്‍, പ്രത്യേകിച്ച് ജിദ്ദയിലായിരുന്നുവെന്ന് കെഎംസിസി നേതാക്കള്‍ അനുസ്മരിക്കുന്നു.
ഏറ്റവുമവസാനം കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം ജിദ്ദയില്‍ വന്നുപോയത്. ഉംറ നിര്‍വഹിച്ച് ജിദ്ദ എയര്‍പോര്‍ട്ട് വഴി മടങ്ങിയ അഹമ്മദിന് വിമാനം കയറാന്‍ ഒരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം വന്ന് യാത്ര മുടങ്ങി. അന്ന് ഒരാഴ്ചയിലധികം ജിദ്ദ കിങ്ഫഹദ് ആശുപത്രിയിലായിരുന്നു ചികില്‍സ.
രാഷ്ട്രീയ നേതാവ്, കേന്ദ്ര മന്ത്രി എന്നതിലെല്ലാമുപരി അദ്ദേഹത്തിന്‍െറ അസാധാരണമായ നയതന്ത്രമികവ് സൗദി ഭരണാധികാരികളുമായി അടുത്ത ബന്ധം നിലനിര്‍ത്തി. ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് എന്നിവരുമായി അടുപ്പമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിലവിലെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി നേരത്തേ അടുത്ത ബന്ധമായിരുന്നു അഹമ്മദിന്.
നിതാഖാത്ത് കാലത്തെ അഹമ്മദിന്‍െറ ഇടപെടല്‍ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി.പ്രവാസികളുടെ തൊഴില്‍ പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാന്‍ ഇന്ത്യാഗവണ്‍മെന്‍റ് പല തവണ അദ്ദേഹത്തെ നിയോഗിച്ചു.
ഗൾഫ് രാജ്യങ്ങളിലെ ഭരണനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. പ്രവാസികളുടെ ഉന്നമനത്തിനായും പ്രശ്നപരിഹരങ്ങൾക്കായും പല നിർദ്ദേശങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട് എന്നതിനാല്‍ പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.