മാർച്ചിൽ ദുബായ് ഗാര്‍ഡന്‍ ഗ്ലോ പാർക്കിൽ ബാർബിക്യൂ ആഘോഷം. അടുത്ത മാസം പാര്‍ക്കിലെത്തുന്നവര്‍ക്ക് അവിസ്മരണീയ ദൃശ്യാനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവിടെ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ അവസരമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി ബാര്‍ബിക്യു ഉപകരണങ്ങള്‍ സൌജന്യമായി നല്‍കും. ഇറച്ചിയും മറ്റു ഉല്‍പന്നങ്ങളും പാര്‍ക്കില്‍ നിന്നു തന്നെ വില കൊടുത്തു വാങ്ങിക്കാം.
ഏപ്രില്‍ ആകുന്നതോടെ ചൂട് കൂടുന്നതിനാലാണ് ഈ സൌകര്യം മാര്‍ച്ചില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയത്. ഇതോടെ കൂടുതല്‍ സന്ദര്‍ശകര്‍ പാര്‍ക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോര്‍ട്ടികള്‍ചര്‍ ആന്‌ഡ് പബ്ലിക് പാര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ അവാദി പറഞ്ഞു. ബാര്‍ബിക്യുവിന് ആവശ്യമായ അനുബന്ധ സൌകര്യങ്ങളെല്ലാം പാര്‍ക്കില്‍ ലഭ്യമാണെന്നും പുറത്തുനിന്ന് ആഹാര സാധനങ്ങള്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
നവംബറില്‍ തുടങ്ങിയ ഗാര്‍ഡന്‍ ഗ്ലോയിലേക്ക് ഇതോടകം അഞ്ചു ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി മുഹമ്മദ് അബ്ദുറഹ്മാന്‍ പറഞ്ഞു. അറുപത് ഏക്കറില്‍ പരന്നുകിടക്കുന്ന ദുബായ് ഗാര്‍ഡന്‍ ഗ്ലോ ലോകത്തിലെ തന്നെ ഏറ്റവും വലിയ തീം പാര്‍ക്കുകളില്‍ ഒന്നാണ്. നൂറിലധികം ദിനോസറുകളെയും അവയുടെ ചരിത്രവും അടുത്തറിയാവുന്ന ദിനോ പാര്‍ക്കും ഇതിനകത്തുതന്നെയാണ്. ഒരു പാര്‍ക്കിനകത്ത് രണ്ടു പ്രധാന ആകര്‍ഷണവുമുണ്ട്. പ്രകൃതിയോട് ഇണങ്ങിയുള്ള ഈ തുറന്ന പാര്‍ക്കില്‍ അണ്ടര്‍ വാട്ടര്‍ വേള്‍ഡ് ഉള്‍പെടെ നിരവധി വിസ്മയങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സബീല്‍ പാര്‍ക്കിലെ ആറാമത്തെ ഗെയ്റ്റിലൂടെയാണ് പ്രവേശനം.
80 ലക്ഷം എല്‍ഇഡി ലൈറ്റുകളുടെ തിളക്കത്തിലാണ് പ്രകാശിക്കുന്ന ഉദ്യാനം ഒരുക്കിയത്. പൂക്കള്‍, പൂമരങ്ങള്‍, വള്ളിച്ചെടികള്‍, വന്യമൃഗങ്ങള്‍, പക്ഷികള്‍, സമുദ്ര ജീവികള്‍ തുടങ്ങി കണ്ടാല്‍ മതിവരാത്ത ഗാര്‍ഡന്‍ ഗ്ലോ കാഴ്ചകള്‍ക്കൊപ്പം ബാര്‍ബിക്യു നുണയാന്‍ അവസരം ഒരുക്കുന്നത് ഇതാദ്യമാണ്.
ശതകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ട ദിനോസറുകളെ സര്‍വ ഗാംഭീര്യത്തോടെയും പുനഃസൃഷ്ടിച്ചിരിക്കുന്ന ദിനോ പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം.
മൂന്നു കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ദിനോസറുകളെയും അവയുടെ ചരിത്രവുമാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. ദിനോ ലാബും മ്യൂസിയവും സമഗ്ര പഠനത്തിന് വഴിയൊരുക്കുന്നു.
ദുബായ് മുനിസിപ്പാലിറ്റിയും ഫലക് ഹോള്‍ഡിങ് ഗ്രൂപ്പിന് കീഴിലുള്ള ദ് റിട്ടെയ്്ലേഴ്സ് ഇന്‍വെസ്റ്റ്മെന്‍റും ചേര്‍ന്നാണ് ഈ ലോകോത്തര തീം പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.