എമിറേറ്റിൽ എട്ടു മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 479 അപകടങ്ങൾ. മഴ ശക്തമായ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തു വരെയാണ് വാഹനാപടകങ്ങളുടെ പരമ്പരയുണ്ടായത്.
വിവിധ റോഡുകളിൽ ഉണ്ടായ പകടങ്ങളിൽ ചിലത് ഗുരുതരമായിരുന്നുവെന്നു പൊലീസ് ഹെഡ്കോർട്ടേഴ്‌സ് ഓപറേഷൻ ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് ജുമ അമാൻ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതേസമയം കാലാവസ്ഥ മാറിയതുമൂലമുണ്ടായ സാഹചര്യം നേരിടാൻ സാഹായം അഭ്യർത്ഥിച്ചു കൊണ്ട് പൊലീസിൽ 5268 വിളികളെത്തി. കാറ്റടിക്കുന്ന സമയത്ത് വാഹനം നിയന്ത്രണം വിടാൻ സാധ്യതയുള്ളതു കൊണ്ട് ജാഗ്രതയോടെ വാഹനം ഓടിക്കാൻ ഡ്രൈവർമാരെ അദ്ദേഹം ഓർമിപ്പിച്ചു. കടലിലും കരയിലും കാറ്റടിക്കുന്നതിനാൽ മണൽ ഇളകിമറിയും. ഇതുമൂലം ദൂരക്കാഴ്ച നഷ്ടപ്പെടുന്നതും അപകടം വരുത്തും. മുന്നിലെയും പിന്നെലേയും വശങ്ങളിലെയും ചില്ലുകൾ തെളിമയുള്ളതാകണം. കാലാവസ്ഥാമാറ്റം കണക്കിലെടുത്തു കൂടുതൽ ജാഗ്രത പാലിച്ചു വാഹനമോടിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണർത്തി.
അബുദാബിയിൽ കാലാവസ്ഥ മാറിയത് മൂലമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈഹ് സദീറ ടണലിൽ നിന്ന് പുറത്തേക്ക് കടന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.